തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ കത്ത്. ഇന്ത്യ മുന്നണി നേതാക്കൾക്ക് താനെഴുതിയ കത്തുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരാമർശങ്ങൾ അത്ഭുതപ്പെടുത്തിയെന്നും പ്രതിപക്ഷം നൽകിയ പരാതികളിൽ പക്ഷേ ഇതുവരെയും കമ്മീഷന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. ‘കമ്മീഷൻ ഉപദ്ദേശ രൂപേണ പൌരൻമാരെ ഭീഷണിപ്പെടുത്തുകയാണ്. ഭരണകക്ഷിയിലെ നേതാക്കൾ നടത്തുന്ന വർഗീയ പരാമർശങ്ങളിൽ അടിയന്തര നടപടിയില്ലാത്തത് അമ്പരിപ്പിക്കുന്നു. കോൺഗ്രസ് കമ്മീഷന്റെ ശക്തവും സ്വതന്ത്രവുമായ പ്രവർത്തനങ്ങൾക്ക് ഒപ്പമാണ്’. എന്നാൽ കമ്മീഷൻ അംഗങ്ങൾ തങ്ങളുടെ പരിധിയും എവിടെ നിൽക്കണമെന്നും തീരുമാനിക്കണമെന്നും ഖാർഗെ കത്തിൽ സൂചിപ്പിക്കുന്നു. പോളിംഗ് ശതമാനം വൈകുന്നതിലെ അസാധാരണത്വം ചൂണ്ടിക്കാട്ടി ഖാർഗെ കഴിഞ്ഞ ദിവസം ഇന്ത്യ മുന്നണി നേതാക്കൾക്ക് കത്ത് നൽകിയിരുന്നു. അന്തിമ ഫലത്തെ സ്വാധീനിക്കാനുളള ശ്രമമാണോ ഇതെല്ലാമെന്ന് സംശയിക്കണമെന്നും ഇതിനെതിരെ ശബ്ദമുയർത്താൻ ഒന്നിച്ച് നിൽക്കണമെന്നുമായിരുന്നു ഇന്ത്യ മുന്നണി നേതാക്കൾക്ക് അയച്ച കത്തിലെ പരാമർശം. അന്തിമ വോട്ടിംഗ് ശതമാനത്തെക്കുറിച്ചുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് രംഗത്തെത്തി. ഇത്തരം പരാമർശങ്ങൾ ആശയകുഴപ്പം സൃഷ്ടിക്കാ സാധ്യതയുണ്ടെന്നും പരാമർശം വോട്ടർമാർ വോട്ട് ചെയ്യാനെത്താതിരിക്കാൻ കാരണമാകുമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ ഇത് ദുർബലപ്പെടുത്താമെന്നും കമ്മീഷൻ വിമർശിച്ചു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മല്ലികാർജ്ജുൻ ഖാർഗെ കത്ത് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *