കൊച്ചിയില്‍ കണ്ണൂര്‍ സ്വദേശിനിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക ഇടപെടലുകളിലും വരുമാന മാര്‍ഗ്ഗങ്ങളിലും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ്. യുവതിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തായപ്പോഴാണ് ഭീകരത മനസിലായതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ചക്കിലം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ഒന്നാം പ്രതിയായ മാര്‍ട്ടിന്‍ ജോസഫിനെ അറസ്റ്റ് ചെയ്യുന്നതിലാണ് കാലതാമസമുണ്ടായതെന്നും മറ്റ് നിയമനടപടികള്‍ നടത്തിയിരുന്നെന്നും പൊലീസ് പറഞ്ഞു.പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരുള്‍പ്പെടെ അറസ്റ്റിലായ മൂന്നു സുഹൃത്തുകളുടെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കുന്നു. ജനങ്ങളുടെ സഹായത്തോടെയാണ് മാര്‍ട്ടിനെ പിടിക്കാന്‍ സാധിച്ചത് എന്നും കമ്മീഷണര്‍ വ്യക്തമാക്കി.
മാര്‍ട്ടിനെക്കൂടാതെ ധനേഷ്, ശ്രീരാഗ്, ജോണ്‍ ജോയ് എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഡംബരകാറകളും ഫ്‌ളാറ്റുകളും മാര്‍ട്ടിന്‍ എങ്ങനെയാണ് സ്വന്തമാക്കിയത് എന്നതിനെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്ന് കമ്മീഷണര്‍ പറഞ്ഞു.ഇവര്‍ക്കെതിരെ മറ്റാരെങ്കിലും പരാതി ഉന്നയിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ഇതിനായി റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹായം തേടും,’ കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ചയാണ് മാര്‍ട്ടിനെ പൊലീസ് തൃശ്ശൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത്. തൃശ്ശൂര്‍ കിരാലൂരില്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഇയാള്‍ ഒളിച്ചുതാമസിച്ചിരുന്നത്.
നേരത്തെ കേസില്‍ മാര്‍ട്ടിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരെ പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തായിരുന്നു മാര്‍ട്ടിന്‍ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്.എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്.
മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാര്‍ട്ടിനുമൊത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടോടി പൊലീസില്‍ പരാതി നല്‍കുന്നത്.
എന്നാല്‍ അന്ന് മുതല്‍ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയില്ല. ഒടുവില്‍ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
