ചാനല്‍ ചര്‍ക്കയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം. ആയിഷ സുല്‍ത്താനയോട് ഈ മാസം 20 ന് നേരിട്ടു ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. കവരത്തി പൊലീസാണ് നിര്‍ദേശം നല്‍കിയത്. ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ പൊലീസ് ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തിരുന്നു. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ജൈവായുധം’ എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബിജെപി ലക്ഷദ്വീപ് അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

അതേസമയം വിഷയത്തില്‍ ആയിഷ സുല്‍ത്താനയെ അനുകൂലിച്ചും എതിര്‍ത്തും വിവിധ സംഘടനകള്‍ രംഗത്തെത്തി. ലക്ഷദ്വീപ് എംപിയും ബിജെപി ഇതര സംഘടനകളും ആയിഷയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

ഇതിനിടെ ആയിഷ സുല്‍ത്താനയ്‌ക്കെതിരെ ബിജെപി ലക്ഷദ്വീപ് ഘടകം പ്രതിഷേധിച്ചു. ലക്ഷദ്വീപ് സേവ് ഫോറത്തിന്റെ പേരിലാണ് പ്രതിഷേധം. ബിജെപി പ്രവര്‍ത്തകരുടെ വീടുകളിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *