തൃശ്ശൂർ: മാള പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ രാജേഷിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാളയിലെ പൊലീസ് ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്.
വ്യക്തിപരമായ കാരണങ്ങളാലാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിക്കുന്ന രാജേഷിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രാജേഷിന്‍റെ ഭാര്യയ്ക്ക് കഴിഞ്ഞദിവസം വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. ഇതിനെത്തുടർന്ന് രണ്ട് ദിവസത്തെ അവധിയിലായിരുന്ന രാജേഷ് ഇന്ന് തിരികെ ജോലിയ്ക്കു പ്രവേശിക്കേണ്ടതായിരുന്നു.
ഇന്ന് രാവിലെ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് രാജേഷിനെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്തിപരമായ ചില മാനസിക പ്രയാസങ്ങൾ രാജേഷിനെ അലട്ടിയിരുന്നതായാണ് ആത്മഹത്യാക്കുറിപ്പിൽ നിന്നുള്ള സൂചന.
തൃശ്ശൂർ ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
