കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം ജനജീവിതം താറുമാറായിരിക്കുകയാണ് ഹിമാചൽ പ്രദേശ് ഉൾപ്പെടെയുള്ള പല വടക്കുകിഴക്കൻ മേഖലകളും. ഹിമാചൽ പ്രദേശിലെ സ്ഥിതിഗതികൾ മുൻനിർത്തി ആരും അങ്ങോട്ട് പോകരുതെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് നടി കങ്കണ റണൗട്ട്. സാഹസികത കാണിക്കാനുള്ള സമയമല്ല ഇതെന്നും കങ്കണ പറഞ്ഞു.
ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഹിമാചൽ പ്രദേശിലേക്ക് പോകുന്നവർക്കുള്ള മുന്നറിയിപ്പ് പോസ്റ്റ് ചെയ്തത്. ഹിമാചലിലേക്ക് യാത്ര ചെയ്യരുതെന്ന് നാട്ടുകാരികൂടിയായ അവർ അഭ്യർത്ഥിച്ചു. തുടർച്ചയായി മഴ പെയ്യുന്നതിനാൽ അതീവ ജാഗ്രതയിലാണ്. നിർത്താതെ പെയ്യുന്ന മഴ നിലച്ചാലും വരും ദിവസങ്ങളിൽ നിരവധി ഉരുൾപൊട്ടലുകളും നദികളിൽ വെള്ളപ്പൊക്കവും ഉണ്ടാകും. ഈ മഴയുള്ള കാലാവസ്ഥയിൽ ഹിമാചൽ സന്ദർശിക്കുന്നത് ഒഴിവാക്കുക എന്നാണ് നടി കുറിച്ചത്.
”ഹിമാലയത്തിലെ സ്ഥിതി നല്ലതല്ല. എന്നിരുന്നാലും അസാധാരണമായി ഒന്നുമില്ല. എല്ലാത്തിനുമുപരി, മഴക്കാലത്ത് ഇത് ഇങ്ങനെയാണ്. തമാശയല്ല, നിങ്ങൾ എവിടെയാണോ അവിടെ തന്നെ തുടരുക. ദയവായി സാഹസികത കാണിക്കാൻ തക്ക സമയമല്ല. അലറുന്ന രൂപത്തിലാണ് ബ്യാസ് നദി. ഗർജ്ജനശബ്ദം കൊണ്ട് നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടാകും. മഴക്കാലത്ത് ഹിമാചലിലേക്ക് പോകരുത്. ” അവർ കൂട്ടിച്ചേർത്തു.
ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ ഞായറാഴ്ച അഞ്ച് പേരാണ് മരിച്ചത്. ഉരുൾപൊട്ടലും മിന്നൽപ്രളയവും സാധാരണജനജീവിതം താറുമാറാക്കി. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഉരുൾപൊട്ടലിനെ തുടർന്ന് പലയിടങ്ങളിലും റോഡുഗതാഗതം തടസ്സപ്പെട്ടു. മിന്നൽ പ്രളയത്തിൽ വാഹനങ്ങൾ ഒലിച്ചുപോകുന്നതിന്റെ നിരവധി വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
സംസ്ഥാനത്ത് ദേശീയപാതകൾ അടച്ചിരിക്കുകയാണ്. നിരവധി പാലങ്ങൾ ഒലിച്ചുപോയി. വിവിധയിടങ്ങളിൽ ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളോട് സുരക്ഷിതസ്ഥലങ്ങളിൽ തങ്ങാൻ നിർദേശം നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടകളും വാഹനങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി. ദുരിതാശ്വാസപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
