കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ബുധനാഴ്ചവരെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി മുന്‍ ധനമന്ത്രികൂടിയായ ഐസക്ക് ഹൈക്കോതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ പ്രതിയാകണം എന്നില്ലല്ലോ, സാക്ഷിയായി ഒരാളെ അന്വേഷണ ഏജന്‍സിക്ക് വിളിച്ചുകൂടേയെന്ന് കോടതി ചോദിച്ചു. നിലവില്‍ തന്നെ കുറ്റാരോപിതനായിട്ടാണ് ഇ ഡി കണക്കാക്കുന്നതെന്ന് തോമസ് ഐസക് കോടതിയെ അറിയിച്ചു. അതേസമയം, തോമസ് ഐസക്കിനെ പ്രതിയായിട്ടല്ല നോട്ടിസ് നല്‍കി വിളിപ്പിച്ചത്. അദ്ദേഹം സാക്ഷിയാണ്. തെളിവു തേടാനാണ് വിളിപ്പിച്ചതെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.

കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണത്തിന് എതിരെയുള്ള അഞ്ച് എംഎല്‍എമാരുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇഡിയുടെ വാദം. കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഇഡി നല്‍കിയ സമന്‍സ് ചോദ്യം ചെയ്താണ് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്.

ആദ്യം നല്‍കിയ സമന്‍സില്‍നിന്നു വ്യത്യസ്തമായാണ് രണ്ടാം സമന്‍സ് നല്‍കിയിരിക്കുന്നതെന്നും തന്റെ സ്വത്തു വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആരാഞ്ഞിട്ടുണ്ടെന്നും തോമസ് ഐസക്ക് കോടതിയെ അറിയിച്ചു. എന്നാല്‍ സംശയം തോന്നിയാല്‍ ചോദ്യം ചെയ്തു കൂടെ എന്ന് കോടതി ചോദിച്ചു. സാക്ഷിയായി വിളിപ്പിക്കുന്നതിന് സ്വത്തു വിവരങ്ങള്‍ ആരായുന്നത് എന്തിനെന്ന് ജസ്റ്റിസ് വിജി അരുണ്‍ ചോദിച്ചു.

ഇപ്പോള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ എന്ത് അടിസ്ഥാനത്തിലാണ് ചോദിച്ചിട്ടുള്ളത്. പ്രതിയുടെയോ സംശയിക്കപ്പെടുന്ന ആളുടെയോ ആണെങ്കില്‍ സമ്മതിക്കാം. എന്നാല്‍ ഇതൊന്നും അല്ലാത്ത ഒരാളോട് രേഖകള്‍ ഹാജരാക്കാന്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ചോദിച്ച കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ഇഡിയോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *