ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയിട്ടുള്ള കത്തും അതിൽ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളും ഏറെ ഗൗരവമുള്ളതാണെന്ന് രമേശ് ചെന്നിത്തല. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വിസിക്കും ഒരു നിമിശo പോലും തുടരാൻ അവകാശമില്ല രാജിവെച്ച് പുറത്ത് പേകണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനവുമായി (Reappointment) ബന്ധപ്പെട്ട ഗവർണറുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്.
നിയമവിരുദ്ധമായിരുന്നിട്ടും സർക്കാരുമായി ഒരു അഭിപ്രായവ്യത്യാസം വേണ്ടതില്ല എന്നതിൻ്റെ അടിസ്ഥാനത്തിൽ നിലവിലെ വൈസ് ചാൻസലറുടെ പുനർ നിയമനത്തിനുള്ള ഫയലിൽ താൻ ഒപ്പുവെച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. 60 വയസ്സ് കഴിഞ്ഞവരെ വൈസ് ചാൻസിലർമാരാക്കാൻ പാടില്ല എന്ന സർവ്വകലാശാലാ നിയമം കാറ്റിൽ പറത്തിയാണ് അദ്ദേഹം നിലവിലെ വൈസ് ചാൻസിലർക്ക് പുനർ നിയമനം നൽകിയത്.മാത്രമല്ല പുതിയ വൈസ് ചാൻസിലറെ കണ്ടെത്താൻ യു ജി സി യുടെയും ചാൻസിലറുടെയും സർവ്വകലാശാലയുടേയും പ്രതിനിധികളെ ചേർത്ത് ”സേർച്ച് കമ്മിറ്റി” രൂപീകരിക്കുകയും ആ കമ്മിറ്റി അപേക്ഷ ക്ഷണിക്കുകയും ചെയ്തശേഷം, നിലവിലെ വി സി യുടെ കാലാവധി തീരുന്നതിൻ്റെ തലേദിവസം സേർച്ച് കമ്മിറ്റി റദ്ദാക്കി അദ്ദേഹത്തിന് തന്നെ പുനർ നിയമനം നൽകിയത് ചട്ടവിരുദ്ധമാണെന്ന് ഗവർണ്ണർ സമ്മതിക്കുകയാണ്.

പുനർ നിയമനത്തിന് അയോഗ്യനായ നിലവിലെ വൈസ് ചാൻസിലർ ഡോ: ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായിപുനർ നിയമനം നടത്താൻ ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ബിന്ദുവാണ്.

വി സിക്ക് പുനർ നിയമനം നൽകിയതിനെ എതിർത്ത് വന്ന ഹർജിയിൽ, പുനർനിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണെന്ന് അഡ്വക്കേറ്റ് ജനറൽ തന്നെ ഹൈക്കോടതിയിൽ സമ്മതിച്ചിട്ടുമുണ്ട്.പ്രോ ചാൻസിലർ കൂടിയായ മന്ത്രിക്ക് ഇത്തരത്തിൽ ഒരു ശുപാർശ നൽകാൻ നിലവിലെ ഒരു നിയമവും അനുവാദം നൽകുന്നില്ല.ഈ വിഷയത്തിൽ ഏറെ പ്രസക്തമായ ചോദ്യം ഉന്നത വിദ്യാഭ്യാസമന്ത്രി ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് പുനർ നിയമനം ശുപാർശ ചെയ്തത് എന്നാണ്.

മന്ത്രി നടത്തിയിട്ടുള്ളത് അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ്.

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ കാരണമാണ് ഇത്തരത്തിൽ പുനർനിയമനത്തിന് അനുമതി നൽകിയതെന്ന് ഗവർണ്ണർ കത്തിൽ ഉറപ്പിക്കുന്നു.

അതുകൊണ്ട് തന്നെ മന്ത്രിക്ക് ഒരു നിമിഷം പോലും ഈ സ്ഥാനത്ത് തുടരാൻ അവകാശമില്ല. മന്ത്രി സ്വമേധയാ സ്ഥാനം ഒഴിയുന്നില്ലെങ്കിൽ അവരെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണം.

കൂടാതെ, ചട്ടവിരുദ്ധമായാണ് പുനർ നിയമനം നടത്തിയതെന്ന് നിയമനാധികാരിയായ ഗവർണ്ണർ തന്നെ പരസ്യമാക്കിയ സാഹചര്യത്തിൽ കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസിലർ ഉടൻ സ്ഥാനം രാജിവക്കണം രമേശ് ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *