വയനാട്: സുല്‍ത്താന്‍ ബത്തേരി വാകേരി കൂടല്ലൂരില്‍ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ ഇന്നും തുടരും. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താന്‍ വനംവകുപ്പ് കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ വച്ചിട്ടുണ്ട്. 11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുമാകും ഇന്നത്തെ തെരച്ചില്‍. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാല്‍, പൊലീസ് സംരക്ഷണയിലാകും തെരച്ചില്‍. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈല്‍ഡ് ലൈഫ് വാഡന്‍ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിലുണ്ട്.

പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കൊന്നത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *