സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി പിണറായി സ‍ര്‍ക്കാര്‍ ഉയ‍ര്‍ത്തിക്കാണിക്കുന്ന കെ-ഫോണ്‍ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഹൈക്കോടതിയിൽ. പദ്ധതിയുടെ കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതി നടന്നെന്നാണ് പ്രതിപക്ഷ നേതാവ് ഹ‍ര്‍ജിയിൽ ആരോപിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് നാഴികക്കല്ലാകേണ്ട പദ്ധതി കൈമാറിയത് യോഗ്യത ഇല്ലാത്തവർക്കാണെന്നും പദ്ധതി നടപ്പാക്കുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനം കഴിഞ്ഞ് ഏഴ് മാസം പിന്നിടുമ്പോഴും കെ ഫോൺ സൗജന്യ കണക്ഷനിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവര്‍ക്ക് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ മൂന്നിലൊന്ന് പോലും ഇതുവരെ കൊടുത്ത് തീര്‍ക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വ‍ര്‍ഷം ജൂൺ അഞ്ചിനായിരുന്നു കെ ഫോൺ പദ്ധതിയുടെ ഉദ്ഘാടനം. 20 ലക്ഷം പേര്‍ക്കാണ് സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷൻ ലക്ഷ്യമിട്ടത്. 14,000 പേരെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തു. ഉദ്ഘാടന സമയത്ത് 2,105 വീടുകളിൽ കണക്ഷൻ എത്തിയെങ്കിൽ ഏഴ് മാസത്തിനിപ്പുറം സൗജന്യ കണക്ഷൻ ഉപയോഗിക്കുന്നത് 3,715 വീടുകളിൽ മാത്രമാണ്. 17,412 ഓഫീസുകളുടെ കണക്ക് ഏഴ് മാസത്തിന് മുൻപ് പറഞ്ഞ മുഖ്യമന്ത്രി ഇക്കഴിഞ്ഞ ദിവസം പറഞ്ഞ കണക്കനുസരിച്ച് അത് 18063 ആയതേ ഉള്ളു. ആദ്യഘട്ട സൗജന്യ കണക്ഷൻ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനകം എന്ന വാക്ക്, ഏഴ് മാസമായിട്ടും പാലിക്കാൻ കെ ഫോണിന് ഇതുവരെ കഴിഞ്ഞില്ല. മാത്രമല്ല 14000 വീടുകളുടെ കൃത്യമായ വിവരങ്ങൾ ഇത് വരെ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുമില്ല. വാര്‍ഷിക പരിപാലന തുക മാറ്റിവച്ചാൽ 1168 കോടി രൂപയ്ക്കാണ് കെ ഫോൺ പദ്ധതി നടത്തിപ്പ്. 70 ശതമാനം തുക കിഫ്ബി ഫണ്ടാണ്. പലിശ സഹിതം തിരിച്ചടക്കാൻ വര്‍ഷം 100 കോടി വീതം കണ്ടെത്തണം. ഓഫീസ് ചെലവിനത്തിലും കെ.എസ്.ഇ.ബി വാടകയിനത്തിലും പ്രതിമാസം 30 കോടി പ്രവര്‍ത്തനചെലവ് അടക്കം വൻ സാമ്പത്തിക ബാധ്യതയുമുണ്ട് കെ ഫോണിന്.

Leave a Reply

Your email address will not be published. Required fields are marked *