കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചു. ദേവസ്വം ബോർഡ് കോളജിലേക്കുള്ള സ്ഥലമാറ്റത്തിനും അംഗീകാരം നൽകി. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വി.സി ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി. സർവകലാശാല സമർപ്പിച്ച റിപ്പോർട്ടിന്മേൽ അനിൽകുമാറിൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ ഗവർണർ ഉത്തരവ് നൽകിയിരുന്നു. ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടേക്കാം എന്ന നിഗമനത്തിലാണ് വി.സിയുടെ നടപടി. അനിൽകുമാറിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
രജിസ്ട്രാർ ആയി അനിൽകുമാർ വരികയും പുനർ നിയമനം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ഭാരതാംബ വിവാദത്തിൽ രജിസ്ട്രാർ – വിസി തർക്കം ആരംഭിക്കുന്നത്. പിന്നീട് ഇത് സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ഭാരതാംബ വിവാദത്തെ തുടർന്ന് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തു. അത് ഗവർണർ ഉൾപ്പടെ ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനിൽ കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് അനിൽകുമാറിന്റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചുകൊണ്ട് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലേക്ക് പ്രിൻസിപ്പാളായി മാറ്റി സർക്കാർ ഉത്തരവിറക്കിയത്.
