തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തതിനെതിരെ ഹർജി നൽകിയ ആർ എസ് ശശികുമാറിനെതിരെ ലോകായുക്ത നടത്തിയ പരാമർശം അനൗചത്യവും ലോകായുക്തയുടെ പദവിക്ക് നിരക്കാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ആര്‍.എസ് ശശികുമാറിനെ കുറിച്ച് ലോകായുക്ത നടത്തിയ പരാമര്‍ശം അനൗചിത്യവും ഇരിക്കുന്ന സ്ഥാനത്തിന് നിരക്കാത്തതുമാണ്. പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച് ആക്ഷേപിച്ചത് പൊറുക്കാന്‍ കഴിയാത്ത കുറ്റമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള സത്യസന്ധനായ ഒരു പൊതുപ്രവര്‍ത്തകനാണ് ആര്‍ എസ് ശശികുമാര്‍. അദ്ദേഹത്തെ അപമാനിച്ച വാക്കുകള്‍ പിന്‍വലിച്ച് ലോകായുക്ത മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിരന്തരം ആക്ഷേപങ്ങള്‍ ചൊരിഞ്ഞ ഭരണകക്ഷി എം.എല്‍.എയും മുന്‍മന്ത്രിയുമായ വ്യക്തിക്കെതിരെ ഒരു വാക്ക് പോലും ഉരിയാടാത്ത ലോകായുക്തയാണ് ഹര്‍ജിക്കാരനെ വിമര്‍ശിച്ചത്. വിധി പ്രസ്താവത്തെ വിമര്‍ശിക്കാമെന്ന് സുപ്രീം കോടതി പോലും വ്യക്തമാക്കിയിട്ടുള്ളത്. 2018-ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നല് കൊല്ലം കൊണ്ട് വാദം പൂര്‍ത്തിയാക്കി ഫുള്‍ ബെഞ്ച് തുടക്കത്തില്‍ തീര്‍പ്പാക്കിയ വിഷയം ഒന്നുകൂടി പരിഗണിക്കണമെന്ന ഒന്നര പേജുള്ള വിധി ന്യായമാണ് ഒരു വര്‍ഷത്തിന് ശേഷം ലോകായുക്ത പുറപ്പെടുവിച്ചത്. വിധി ന്യായത്തിലെ യുക്തിയില്ലായ്മയും നിയമപരമായ അടിത്തറയില്ലായ്മയുമാണ് ചോദ്യം ചെയ്തത്. അത് ഇനിയും ചോദ്യം ചെയ്യപ്പെടുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *