കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഉത്തർ പ്രദേശിൽ ക്ഷേത്രം. യുപിയിലെ പ്രതാപ്‌ഗഡ് ജില്ലയിലെ ശുക്ലാപൂർ ഗ്രാമത്തിലാണ് ‘കൊറോണ മാതാ’ എന്ന പേരിൽ ക്ഷേത്രം തുറന്ന് പ്രാർഥന ആരംഭിച്ചത്.പ്രദേശവാസികളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് ഗ്രാമവാസികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . ക്ഷേത്രം തുറന്നതോടെ ഗ്രാമത്തിൽ നിന്നും പുറത്ത് നിന്നുമായി നിരവധിയാളുകളെത്തി പ്രാർഥിക്കുകയും പൂജകൾ നടത്തുകയും ചെയ്‌തു. ദിനം പ്രതിയുള്ള പ്രാർഥനകളും ആരംഭിച്ചു. ക്ഷേത്ര പരിസരത്ത് സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സാമുഹിക അകലം കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.
മാസ്‌ക് ധരിച്ചിരിക്കുന്ന രീതിയിലുള്ള വിഗ്രഹമാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്നത് .കൊവിഡ് ബാധിച്ച് ആയിരക്കണക്കിനാളുകൾ മരിച്ചതോടെയാണ് ക്ഷേത്രം പണിയാൻ തീരുമാനിച്ചതെന്ന് ഗ്രാമവാസികൾ വ്യക്തമാക്കുന്നു . “മാരകമായ കൊറോണ വൈറസ് ആയിരക്കണക്കിനാളുകളെ ഗുരതരമായി ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ ദേവിയോട് പ്രാർഥിക്കുന്നത് ആളുകൾക്ക് ആശ്വാസം നൽകും. ഇതോടെയാണ് വേപ്പ് മരങ്ങൾക്കിടെയിൽ ക്ഷേത്രം നിർമ്മിച്ചത്” – എന്നും ഗ്രാമവാസികൾ വ്യക്തമാക്കി.ക്ഷേത്രത്തിൽ ആളുകൾ പ്രാർഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അതേസമയം, ഗ്രാമത്തിലെ അത്തരമൊരു ക്ഷേത്രത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് എസ്എച്ച്ഒ സംഗീപൂർ പറഞ്ഞു
