സംസ്ഥാനത്ത് ഉടനീളം വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊരുക്കുന്നത് അസാധാരണമായ സുരക്ഷാ ക്രമീകരണങ്ങള്‍. പൊലീസ് സുരക്ഷയില്‍ മുഖ്യമന്ത്രിക്ക് ഇന്ന് മൂന്ന് പരിപാടികളാണ് ഉള്ളത്. തവനൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഉദ്ഘാടനമാണ് ആദ്യത്തെ പരിപാടി. തവനൂരിലെ പരിപാടിക്ക് ശേഷം പുത്തനത്താണിയില്‍ 11 മണിക്ക് ഇഎംഎസ് ദേശീയ സെമിനാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതിന് ശേഷം മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് പോകും.

മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കും. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്. പൊന്നാനി കുറ്റിപ്പുറം റോഡ് 9 മണിക്ക് ശേഷം അടക്കും. പൊതുജനങ്ങള്‍ ബദല്‍ റോഡ് ഉപയോഗിക്കാന്‍ നിര്‍ദേശം. അതിനിടെ തവനൂരില്‍ പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിച്ച് മഞ്ഞ മാസ്‌ക് നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ വ്യൂഹത്തില്‍ അഡ്വാന്‍സ് പൈലറ്റ്, പൈലറ്റ്, എസ്‌കോര്‍ട്ട് 1, എസ്‌കോര്‍ട്ട് 2, ആംബുലന്‍സ്, സ്‌പെയര്‍ വാഹനം, സ്‌ട്രൈക്കര്‍ ഫോഴ്‌സ് എന്നിവയാണുള്ളത്. മുഖ്യമന്ത്രിയുടെ പൊതുപരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും അഗ്‌നിശമന സേനയും മെഡിക്കല്‍ സംഘവും ഉണ്ടാകും. കേരള പൊലീസിന്റെ കമാന്‍ഡോകളാണു സുരക്ഷാ സംഘത്തിലുള്ളത്. വാഹന വ്യൂഹത്തില്‍ സാഹചര്യം കണക്കിലെടുത്ത് കമാന്‍ഡോകളുള്‍പ്പെടെ 50 ഉദ്യോഗസ്ഥര്‍ വരെയുണ്ടാകും. ജില്ലകളില്‍ എസ്പിമാരാണു മുഖ്യമന്ത്രിക്കും മറ്റു വിഐപികള്‍ക്കും സുരക്ഷ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *