കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ വിദേശ മലയാളിക്ക് അഭിമാന നേട്ടം. സംസ്ഥാന തലത്തിൽ നൂതന മത്സ്യ കർഷകനുള്ള രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് തലവടി സ്വദേശിയായ അലക്സ് മാത്യു. കൊവിഡിനെ തുടർന്ന് 2019 ഡിസംബറിൽ നാട്ടിലെത്തിയ അലക്സ് മാത്യു, കാർഷിക മേഖലയിലേയ്ക്ക് തിരിയുകയായിരുന്നു. ജൈവ പച്ചക്കറി കൃഷി ആരംഭിച്ചെങ്കിലും വീട്ടാവശ്യത്തിനായി സ്വന്തം തൊടിയിൽ കുഴിയെടുത്ത് പ്ലാസ്റ്റിക് പടുത വിരിച്ച് വെള്ളം കെട്ടിനിർത്തി മത്സ്യകൃഷി ആരംഭിച്ചു. ആദ്യഘട്ടത്തിൽ തന്നെ വൻവിജയമായി തീർന്ന മത്സ്യകൃഷി വ്യവസായിക അടിസ്ഥാനത്തിൽ ചെയ്യാൻ തീരുമാനിച്ചു. ഇതിനായി 60 മീറ്റർ ക്യൂബ് വലുപ്പമുള്ള നാല് ടാങ്കുകൾ സ്ഥാപിച്ചു. കല്ലുമുട്ടി, സിലോപ്പിയ, വളർത്തു വാള എന്നിവയുടെ മത്സ്യകുഞ്ഞുങ്ങളെ ടാങ്കിൽ നിക്ഷേപിച്ച് പരിചരിച്ചു. പുതിയ സംരംഭം ജനശ്രദ്ധ ആകർഷിച്ചതോടെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പ്രശംസ ഏറ്റുവാങ്ങി. ഇതോടെ സംസ്ഥാന നൂതന മത്സ്യകർഷകനുള്ള രണ്ടാം സ്ഥാനം ലഭിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും ചേർന്ന് മത്സ്യകർഷകനായ അലക്സ് മാത്യുവിന് അവാർഡ് നൽകി. അലക്സ് മാത്യുവിനെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് എന്നിവർ ആദരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് അംഗമായ ഭാര്യ സുജ സ്റ്റീഫനും മകൾ സെഫ്യൻ ആൻ അലക്സും എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *