പടനിലം, ചെത്തുകടവ് ജംഗ്ഷനുകളിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എൽ.എ അറിയിച്ചു. പടനിലം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സ്ഥലം ഏറ്റെടുത്ത് ജംഗ്ഷൻ നവീകരിക്കണമെന്നത് പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. പടനിലം പാലം മുതൽ എൻ.എച്ച്. വരെയുള്ള റോഡിൻ്റെ ഇരു ഭാഗങ്ങളിലായി 44.3 സെൻ്റ് സ്ഥലം ഏറ്റെടുക്കുന്നതിനാണ് ഇപ്പോൾ സർക്കാർ ഉത്തരവായിട്ടുള്ളത്. ഈ ഭാഗം നവീകരിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭ്യമാക്കിയിട്ടുള്ളതാണ്. ചെത്തുകടവ് കുരിക്കത്തൂർ റോഡിൻ്റെ ഇപ്പോൾ നടന്നുവരുന്ന അഞ്ച് കോടി രൂപ വകയിരുത്തിയുള്ള പ്രവൃത്തി പൂർത്തിയാവുന്നതോടെ ചെത്തുകടവ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന കാഴ്ചപ്പാടാണ് ചെത്തുകടവിൽ ഒരു അപ്രോച്ച് റോഡ് നിർമ്മിക്കണമെന്ന തീരുമാനത്തിലേക്ക് നയിച്ചത്. മുക്കം ഭാഗത്തുനിന്ന് വരുന്ന യാത്രക്കാർക്ക് കുന്ദമംഗലം ടൗണിൽ പ്രവേശിക്കാതെ മെഡിക്കൽ കോളേജ്, കോഴിക്കോട് ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള മുഖ്യ ജംഗ്ഷനായ ചെത്തുകടവിൽ പുതിയ റോഡ് നിർമ്മാണത്തിന് 1 ഏക്കർ 20 സെൻ്റ് സ്ഥലം ഏറ്റെടുക്കുന്നതിനാണ് സർക്കാർ ഉത്തരവായത്. സ്ഥലം ഏറ്റെടുക്കലിന് 50 ലക്ഷം രൂപ നേരത്തേ അനുവദിച്ചിട്ടുണ്ട്. ചെത്തുകടവ് ജംഗ്ഷനിലെ വീതി കുറഞ്ഞ വളവോട് കൂടിയ ഭാഗം ഒഴിവാക്കി കുന്ദമംഗലം അഗസ്റ്റ്യൻമൂഴി റോഡിൽ നിന്ന് വയലിലൂടെ ഒരു അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. സമാന്തര റോഡുകളുടെ നവീകരണം പൂർത്തീകരിച്ച് കുന്ദമംഗലം ടൗണിൽ പ്രവേശിക്കാതെ വാഹനങ്ങൾക്ക് വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ കടന്നു പോകാൻ സൗകര്യമൊരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നതെന്നും ഇത് കുന്ദമംഗലം ടൗണിലെ തിരക്ക് കുറക്കാൻ സഹായകമാവുമെന്നും എം.എൽ.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *