സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടിഎന്‍ പ്രതാപന്‍ എംപി.മദ്യപിച്ച് നില തെറ്റിയെന്നത് വ്യാജപ്രചരണമാണ്. സംഘി-കമ്മി പ്രൊഫൈലുകളാണ് ഈ വീഡിയോ ആഘോഷിക്കുന്നത്. വ്യാജ ഐഡികള്‍ മുതല്‍ യഥാര്‍ത്ഥ അക്കൗണ്ടുകള്‍ വരെയുണ്ട് അക്കൂട്ടത്തിലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ടി.എന്‍.പ്രതാപന്‍ പറഞ്ഞു.
ഒരു സൗഹൃദ നിമിഷത്തെ ഇത്രയേറെ വക്രീകരിച്ച് ചിത്രീകരിച്ച് മദ്യലഹരിയില്‍ നിലകിട്ടാതെ ആടുകയായിരുന്നുവെന്നുമൊക്കെ എഴുതിച്ചേര്‍ത്തവരോട് എനിക്കൊന്നും പറയാനില്ലെന്ന് ടി എൻ പ്രതാപൻ പറഞ്ഞു
പോസ്റ്റിന്റെ പൂര്‍ണരൂപം:
‘എനിക്കെതിരെ ഒരു വീഡിയോ എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടു!
ഷാര്‍ജയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് നടക്കുന്ന എന്റെ രണ്ടാമത്തെ പുസ്തകമായ ‘ഭ്രാന്ത് പെരുകുന്ന കാല’ത്തിന്റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാനായാണ് ഞാനും കുടുംബവും യു.എ.ഇയില്‍ എത്തിയത്.
ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന എന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ ഉള്ള മുഹമ്മദുണ്ണി അലുങ്ങലിന്റെ നേതൃത്വത്തിലുള്ള എംപീസ് പ്രവാസി കെയറിന്റെ കീഴില്‍ വിദ്യാഭ്യാസ നേട്ടം കൈവരിച്ച തൃശൂര്‍കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കുന്ന ഒരു ചടങ്ങില്‍ കൂടി പങ്കെടുക്കാനായിരുന്നു യാത്ര.
ഈ പ്രോഗ്രാമിനു ശേഷം ഞാന്‍ നാട്ടിലേക്കു മടങ്ങുന്നതിനു തൊട്ടുമുമ്പ് രാത്രി പ്രവാസി കെയറിന്റെ ഒരു എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം മുഹമ്മദുണ്ണിയുടെ അധ്യക്ഷതയില്‍ എന്റെ സാന്നിദ്ധ്യത്തില്‍ കരാമയിലെ അല്‍-മിഖാത് ഹോട്ടലില്‍ വെച്ച് ചേരുകയുണ്ടായി. 30 ഓളം പേരുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിനു ശേഷം ഭക്ഷണവും കഴിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്.
ആ ഹോട്ടലിലേക്ക് കടന്നു വന്ന ഓരോ മലയാളിയും എന്റെയടുത്തു വരികയും പരിചയപ്പെടുകയും ചേര്‍ന്നു നില്‍ക്കുകയും ഷേക്ക് ഹാന്‍ഡ് ചെയ്യുകയുമെല്ലാം ചെയ്തിരുന്നു. അവരെയെല്ലാം ചേര്‍ത്തു പിടിച്ചും കുശലം പറഞ്ഞുമാണ് ഞാന്‍ തിരികെ പോന്നത്.ഒരു സൗഹൃദ നിമിഷത്തെ ഇത്രയേറെ വക്രീകരിച്ച് ചിത്രീകരിച്ച് മദ്യലഹരിയില്‍ നിലകിട്ടാതെ ആടുകയായിരുന്നുവെന്നുമൊക്കെ എഴുതിച്ചേര്‍ത്തവരോട് എനിക്കൊന്നും പറയാനില്ല. സഹതാപം മാത്രം. ടി. സിദ്ദിഖിനെ ഇതുപോലെ ഇരയാക്കിയതാണ് ഓര്‍മ വരുന്നത്. ഇത് പ്രചരിപ്പിച്ചവരടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ ഇതാഘോഷിച്ചവരും എന്റെ സാമൂഹ്യ മാധ്യമ ഇടങ്ങളില്‍ സൈബര്‍ ബുള്ളിയിങ് നടത്തിയവര്‍ വരെയുള്ള മുഴുവന്‍ ആളുകള്‍ക്കും വേറെ വേറെ പരാതികള്‍ നല്‍കി വരികയാണ്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച പരാതി ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും നല്‍കി’, ടി.എന്‍.പ്രതാപന്‍ കുറിച്ചു.
