കോട്ടയം: ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി മന്ത്രിമാരെയും വിദ്യാഭ്യാസ വിദഗ്ധരെയും നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പിസി ജോർജ്. സർക്കാർ തീരുമാനത്തിന്റെ ആദ്യഘട്ടമായി കലാമണ്ഡലം വൈസ് ചാൻസലറുടെ ചുമതല സാംസ്കാരിക മന്ത്രി കൂടിയായ വി എൻ വാസവനെ ഏൽപ്പിച്ച നടപടിയെ പിസി ജോർജ് കുറ്റപ്പെടുത്തി. എന്ത് യോഗ്യത ഉണ്ടായിട്ടാണ് വി എൻ വാസവനെ വൈസ് ചാൻസർ ആക്കിയത് എന്ന് പിസി ജോർജ് ചോദിച്ചു. വാസവന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് താൻ കൂടുതൽ ഒന്നും പറയുന്നില്ലെന്നും ഇത് തെറ്റായ നടപടി ആയിപ്പോയെന്നും പിസി ജോർജ് വിമർശിച്ചു.

കലാമണ്ഡലം വൈസ് ചാൻസലർ ആക്കിയ സാഹചര്യത്തിൽ മന്ത്രി വി എൻ വാസവൻ കഥകളി പഠിപ്പിക്കുമോ എന്നും പിസി ജോർജ് ചോദിച്ചു. ഇങ്ങനെ പോവുകയാണെങ്കിൽ മറ്റ് പലതും കേരളത്തിൽ സംഭവിക്കും. കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും ജീവിച്ചിരുന്നുവെങ്കിൽ പിണറായി വിജയൻ അവരെ പിടിച്ച് വൈസ് ചാൻസലർമാർ ആക്കുമായിരുന്നു എന്ന് പിസി ജോർജ് പരിഹസിച്ചു. ഇതിൽ മോഷ്ടാവായ കായംകുളം കൊച്ചുണ്ണി ആയിരുന്നു ഏറെ യോഗ്യൻ എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.

ഗവർണർക്ക് പിന്നിൽ ബിജെപി ഉണ്ടെങ്കിലും തെറ്റില്ലെന്ന് പിസി ജോർജ് പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ ഉള്ളതുകൊണ്ടുതന്നെ ആ പാർട്ടിയുടെ പ്രതിനിധികൾ ഗവർണർക്ക് പിന്നിൽ നിന്നതിനെ തെറ്റ് പറയാൻ ആകില്ല. ഫലത്തിൽ ഗവർണറെ ന്യായീകരിച്ചു കൊണ്ടാണ് പിസി ജോർജ് രംഗത്ത് വന്നത്.

സ്വർണ്ണക്കടത്തിൽ കിട്ടിയ പണം വിദേശ രാജ്യത്ത് നിക്ഷേപിക്കാനാണ് പിണറായി വിദേശത്ത് പോകുന്നതെന്ന് വാർത്താസമ്മേളനത്തിൽ പിസി ജോർജ് ആരോപിച്ചു.
ഈ ആരോപണത്തിൽ പരാതിയുണ്ടെങ്കിൽ പിണറായി തനിക്കെതിരെ കേസ് കൊടുക്കട്ടെ എന്നും സകുടുംബം പിണറായി വിജയൻ നടത്തുന്ന യാത്രകൾ ശരിയല്ലെന്നും പിസി ജോർജ് പറഞ്ഞു.

ജനുവരി മാസത്തോട പിണറായി വിജയന്റെ രാഷ്ട്രീയം അവസാനിക്കും എന്ന പ്രവചനമാണ് പിസി ജോർജ് നടത്തുന്നത്. സിപിഎമ്മിനുള്ളിൽ പിണറായി വിജയനെതിരെ കടുത്ത വിമർശനം ഉണ്ട്. സിപിഎമ്മിനുള്ളിലെ കമ്മ്യൂണിസ്റ്റുകാർ ഇതിനെതിരെ പ്രതികരിക്കും. അങ്ങനെ പിണറായി വിജയൻ രാജിവെച്ച് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും ജോർജ് പറയുന്നു.

കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനയെ പിന്തുണച്ച് പിസി ജോർജ് രംഗത്ത് വന്നു. നല്ലൊരു മനസ്സിന് ഉടമയായതുകൊണ്ടാണ് സുധാകരൻ അങ്ങനെ ചെയ്തത് എന്നാണ് പിസി ജോർജിന്റെ വാദം. പരിക്കേറ്റ് റോഡിൽ കിടക്കുന്നവനെ ആശുപത്രിയിൽ കൊണ്ടു പോകുന്നത് നല്ല കാര്യം ആണ്. ആർഎസ്എസുകാരെ മാത്രമല്ല സിപിഎമ്മിനെയും സഹായിച്ചിട്ടുണ്ട് എന്നാണ് സുധാകരൻ പറഞ്ഞത്. താൻ ഈ വിഷയത്തിന്റെ എല്ലാ വശങ്ങളും സൂക്ഷ്മമായി പഠിച്ചിട്ടുണ്ട് എന്ന് പിസി ജോർജ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ സുധാകരനെ കുറ്റപ്പെടുത്താൻ ആകില്ലെന്നും ജോർജ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *