ഓൺലൈൻ ചൂതാട്ടം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് ആത്മഹത്യ ചെയ്ത വ്യക്തിയാണ് പാലക്കാട് എലവഞ്ചേരിയിൽ ഗിരീഷ്. ലക്ഷക്കണക്കിന് പണമുപയോഗിച്ചാണ് ഗിരീഷ് റമ്മി കളിച്ചതെന്ന് ഭാര്യ വിശാഖ പറഞ്ഞു. സ്വന്തം സമ്പാദ്യവും തന്റെ സ്വർണ്ണാഭരണങ്ങളും, ഒപ്പം പലിശക്ക് പണമെടുത്തും ഗിരീഷ് ഓൺലൈൻ റമ്മി കളിച്ചിരുന്നു. പലതവണ ശ്രമിച്ചിട്ടും ചൂതാട്ടത്തിൽ നിന്ന് ഗിരീഷിനെ തടയാൻ കഴിഞ്ഞില്ലെന്നും കുടുംബം പറയുന്നു.ഉറക്കമില്ലാതെ മണിക്കൂറുകളോളം വൻ തുക ചിലവഴിച്ച് റമ്മി കളിച്ചിരുന്ന ഗിരീഷിന്റെ ആത്മഹത്യ ഓൺലൈൻ ചതിക്കുഴികളുടെ വ്യാപ്തിയാണ് തുറന്ന് കാണിക്കുന്നത്.

ഓൺലൈൻ റമ്മികളിയിൽ ഗിരീഷിന് വല്ലാത്ത ആവേശമാണെന്നാണ് ഭാര്യ വിശാഖ പറയുന്നത്. വർഷങ്ങളായി ഉറക്കം തീരെ കുറവായിരുന്ന ഗിരീഷ് പുലർച്ചെ മൂന്ന് മണി വരെ ഗെയിം കളിക്കാറുണ്ട്..പിന്മാറാൻ പലപ്പോഴും ശ്രമിച്ചിരുന്നെങ്കിലും ഗിരീഷിന് സാധിച്ചില്ലെന്നാണ് ഭാര്യ പറയുന്നത്. നേരത്തെ മൂന്നരലക്ഷത്തോളം രൂപ റമ്മി കളിയിലൂടെ നഷ്ടമായതായി ഗിരീഷ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.പിന്നീട് ഭാര്യയുടെ സ്വർണ്ണം പണയപ്പെടുത്തിയും പലിശക്ക് പണം കടമെടുത്തും വരെ ജീവനെടുക്കും കളി കളിച്ചു.പിന്നീട് ബാധ്യതകളുടെ ആശങ്കയേറിയപ്പോൾ മദ്യത്തിനും അടിമപ്പെട്ടു.

‘കളിക്കാതിരുന്നാൽ ചേട്ടന് ഒരു കുഴപ്പവുമില്ലായിരുന്നു. പക്ഷേ കുറച്ച് ദിവസം റമ്മി കളിക്കാതിരുന്നാൽ വീണ്ടും അതിലേക്ക് തന്നെ പോവാൻ തോന്നു. കുടിച്ചുകൊണ്ട് കളിക്കുമ്പോൾ അക്കൗണ്ടിൽ നിന്ന് എത്രയാണ് പോകുന്നതെന്നൊന്നും ചിന്തിക്കില്ല. നേരെ ഉറങ്ങി പോകും. അടുത്ത ദിവസം രാവിലെയാകും ഇത്രയധികം പണം പോയെന്ന് അറിയുന്നത്. പിന്നെ നിലവിളി ആയിരിക്കും’- ഭാര്യ വിശാഖ പറയുന്നു.

മറ്റ് കുടുംബപ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന ഗിരീഷിന്റെ ജീവിതതാളം തെറ്റിച്ചത് ഓൺലൈൻ ചൂതാട്ടം തന്നെയെന്നാണ് സഹോരൻ സുരേഷ് പറയുന്നത്. കഴിഞ്ഞ സെപ്തംബറിലും ഗിരീഷ് ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *