കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം, അത്യാവശ്യമല്ലാത്ത യോഗങ്ങള്‍ മൂന്നാഴ്ചത്തേയ്ക്ക് നീട്ടണം, ഹോട്ടലുകളടക്കമുള്ള കടകള്‍ രാത്രി 9 മണിക്ക് മുന്‍പ് അടക്കണം, രോ​ഗവ്യാപനം കൂടി സ്ഥലങ്ങളിൽ 144 പ്രഖ്യാപിക്കും തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍

*പരിപാടികളുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ കൂടരുത്. 

*പരിപാടികളില്‍ ഭക്ഷണം നല്‍കുന്നുണ്ടെങ്കില്‍ പാക്കറ്റുകളില്‍ നല്‍കാന്‍ ശ്രമിക്കണം. 

*എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി ഒമ്പത് മണിക്ക് അടയ്ക്കണം. സ്ഥാപനങ്ങള്‍ ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം. 

*യോഗങ്ങളും മറ്റും ഓണ്‍ലൈനില്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കണം. ആശുപത്രികളിലെ ഒപികളിലെ തിരക്ക് ഒഴിവാക്കന്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഉപയോഗപ്പെടുത്തണം. 

*സിനിമാ തിയേറ്ററുകളും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഒരേസമയം അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിക്കാവൂ. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഹോംഡെലിവറി പ്രോത്സോഹിപ്പിക്കണം. 

*മെഗാ ഷോപ്പിങ് ഫെസ്റ്റിവലും മറ്റു മേളകളും രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണം. 

*റംസാന്‍ സമയമായതിനാല്‍ ഇഫ്താര്‍ പാര്‍ട്ടികളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ മതനേതാക്കളും ജില്ലാ അധികാരികളും ശ്രദ്ധിക്കണം. 

*ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല. ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഉറപ്പുവരുത്തണം. 

*എ.സി. സംവിധാനമുള്ള മാളുകള്‍ തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. പ്രവേശനം പരിമിതപ്പെടുത്തണം. ഇവിടങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തണം. 

*ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്ത മേഖലകളില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാം. 

*സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്, കെപ്‌കോ, മത്സ്യഫെഡ്, മില്‍മ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വില്‍പനയും ഹോംഡെലിവറിയും പ്രോത്സാഹിപ്പിക്കണം. 

Leave a Reply

Your email address will not be published. Required fields are marked *