ബി ജെ പി ഭാരവാഹി യോഗത്തിൽ ശോഭ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും വിമർശനം. അച്ചടക്ക ലംഘനം നടത്താൻ ആരേയും അനുവദിക്കില്ലെന്നും പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി ചുമതലപ്പെടുത്തിയവര്‍ പറഞ്ഞുകൊള്ളുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കടുത്ത ഭാഷയിൽ വ്യക്തമാക്കി.
കാള പെറ്റെന്ന് കേള്‍ക്കുമ്പൊള്‍ തന്നെ ചിലര്‍ കയര്‍ എടുക്കുന്ന അവസ്ഥയാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി ചുമതലപ്പെടുത്തിയവര്‍ മാത്രം പറഞ്ഞാല്‍ മതി. നോക്കിയും കണ്ടും നിന്നാല്‍ എല്ലാവര്‍ക്കും നല്ലതെന്ന് കെ.സുരേന്ദ്രന്‍ താക്കീതും നല്‍കി.
സുരേന്ദ്രന്റെ വാക്കുകളെ അടിവരയിടുന്ന പ്രതികരണമാണ് കേരള പ്രഭാരി പ്രകാശ് ജാവദേക്കറില്‍ നിന്നും യോഗത്തിലുണ്ടായത്. ചിലയാളുകൾ മാധ്യമങ്ങളുടെ വാക്കുകൾ കേട്ട് നേതൃത്വത്തിനെതിരെ പ്രതികരണം നടത്തുന്നുവെന്നും വരുന്ന വാർത്തകൾ പരിശോധിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും പ്രകാശ് ജാവദേക്കര്‍ വിമര്‍ശിച്ചു. പ്രതികരണം നടത്തുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും പ്രകാശ് ജാവദേക്കര്‍ ഓര്‍മിപ്പിച്ചു. ബിജെപി കോര്‍ കമ്മിറ്റി പുനസംഘടിപ്പിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പല മാധ്യമങ്ങളിലും വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംഭവം പരാമര്‍ശിച്ചായിരുന്നു ശോഭാ സുരേന്ദ്രമെതിരെ സംസ്ഥാന ഭാരവാഹി യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
മലയാറ്റൂര്‍ മലകയറ്റം ചര്‍ച്ചയായത് ചൂണ്ടിക്കാട്ടിയായിരുന്നു എ എന്‍ രാധാകൃഷ്ണനെതിരായ ബിജെപി നേതാക്കളുടെ വിമര്‍ശനം. എ എന്‍ രാധാകൃഷ്ണന്റെ മലയാറ്റൂര്‍ മലകയറ്റം പരിഹാസ്യമായി. ക്രൈസ്തവരെ ഒപ്പം നിര്‍ത്താന്‍ അവരുടെ ആചാരങ്ങളില്‍ കയറി ഇടപെടുകയല്ല വേണ്ടത്. അവരുടെ വിശ്വാസമാര്‍ജിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും നേതൃത്വം ഓര്‍മിപ്പിച്ചു. ക്രൈസ്തവ പുരോഹിതന്മാരെ കാണാന്‍ എല്ലാവരും കൂടി പോകണ്ട. അതിനായി ചുമതലപ്പെടുത്തുന്നവര്‍ മാത്രം പോയാല്‍ മതി. സാധാരണ ക്രൈസ്തവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയാണ് വേണ്ടതെന്നും നേതാക്കള്‍ പറയുന്നു.
