ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സയെ രാജ്യം വിടാന്‍ ഇന്ത്യ സഹായിച്ചിട്ടില്ലെന്ന് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഇന്ത്യ എന്നും ശ്രീലങ്കന്‍ ജനതയ്ക്കൊപ്പമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി. രജപക്സെ മാലിദ്വീപിലേക്ക് കടന്നതിന് പിന്നാലെ ഇന്ത്യ സഹായം നല്‍കിയെന്ന തരത്തില്‍ ചില മാദ്ധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വസ്തുതയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രംഗത്ത് എത്തിയത്.

ഗോതാബയ രജപക്സെയ്ക്ക് ശ്രീലങ്കയ്ക്ക് പുറത്തേക്ക് കടക്കാന്‍ ആവശ്യമായ സഹായം ചെയ്തത് ഇന്ത്യയാണെന്ന അടിസ്ഥാനരഹിതവും ഊഹാപോഹം നിറഞ്ഞതുമായ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നിസ്സംശയം തള്ളിക്കളയുന്നു. ജനാധിപത്യപരവും ഭരണഘടനാപരവുമായ മാര്‍ഗങ്ങളിലൂടെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും മുന്നേറാനുള്ള ശ്രീലങ്കന്‍ ജനതയുടെ അഭിലാഷത്തിന് തുടര്‍ന്നും ഇന്ത്യ പിന്തുണ നല്‍കുമെന്നും ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *