നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി ബി ജെ പി. ബിഷപ്പ് പറഞ്ഞത് യാഥാർത്ഥ്യമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്ന് തീവ്ര മുസ്ലീം സംഘടനകള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളെ സിപിഎമ്മും കോണ്‍ഗ്രസും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

‘പാലാ ബിഷപ്പ് എന്ത് പറഞ്ഞുവെന്നത് പ്രസക്തമാണ്. അദ്ദേഹം പറഞ്ഞതിനെ കേരളം ചർച്ച ചെയ്യണം. നാർക്കോട്ടിക് ജിഹാദ് സാധൂകരിക്കുന്നതിനുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട്. ലോകം മുഴുവൻ നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വ്യക്തമായതാണ്. അതിനെ ഒറ്റതിരിഞ്ഞ് കാണുന്നത് എന്തിനാണ്. ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കി കളയാൻ നോക്കിയാൽ സമ്മതിക്കില്ല. ഈരാട്ടുപേട്ടയിലെ ഗുണ്ടാ സംഘങ്ങൾക്ക് ബി ജെ പി കീഴടങ്ങില്ല. മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും വിഷയത്തിൽ രണ്ട് അഭിപ്രായമാണ്-അദ്ദേഹം പറഞ്ഞു.

ബിഷപ്പിന്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് കരുതുന്നില്ലെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയും വ്യക്തമാക്കിയിരുന്നു.

ക്രൈസ്തവ സമൂഹത്തിന്റെ വോട്ട് വാങ്ങി തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് യാതൊരു മനസാക്ഷിയുമില്ലാതെ അവരെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ജോസ് കെ മാണിയും മാണി സി. കാപ്പനുമെല്ലാം പിന്തുണ പ്രഖ്യാപിക്കുന്നുവെങ്കിലും എന്താണ് ഇവരുടെ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന നിലപാടെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *