നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹരജി തള്ളി. ആറ് പ്രതികളും നവംബര്‍ 22 ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
മന്ത്രി വി. ശിവന്‍കുട്ടിയടക്കം കേസിലെ പ്രതികള്‍ നല്‍കിയ വിടുതല്‍ ഹരജിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്.സഭയിൽ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു വിടുതൽ ഹർജിയിലെ പ്രതികളുടെ വാദം. എന്നാൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു വാങ്ങിയ പൊതുസ്വത്ത് നശിപ്പിക്കാൻ എംഎൽഎമാർക്ക് അധികാരമില്ലെന്ന് സർക്കാർ അഭിഭാഷകൻ എതിർവാദം ഉന്നയിച്ചു.
മന്ത്രി വി. ശിവന്‍കുട്ടിക്കുപുറമേ മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ എ.കെ. അജിത്, സി.കെ. സദാശിവന്‍, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവരാണ് വിടുതല്‍ ഹരജി നല്‍കിയത്.
വിടുതല്‍ ഹരജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
