കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചയാളെ തള്ളിയിട്ടതെന്ന് പോലീസ്. ഇന്നലെ രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ നിന്ന് വീണു മരണപ്പെട്ടതെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.കണ്ണൂര്‍ സ്വദേശി അനില്‍കുമാറാണ് പ്രതി. ഇയാള്‍ കുറ്റം സമ്മതിച്ചു. ഇന്നലെ തന്നെ യാത്രക്കാരില്‍ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂരില്‍ എത്തിയ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ എസ് എച്ച് ഒ വിജേഷ് ഉള്‍പ്പെടുന്ന സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. തര്‍ക്കത്തിനിടെ തള്ളിയിടുകയായിരുന്നുവെന്ന് പ്രതി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ (25) ആണ് ഇന്നലെ മരിച്ചത്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്. എസി കമ്പാര്‍ട്മെന്റിലെ ഡോറില്‍ ഇരുന്ന ആളാണ് മരിച്ചത്. സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങുകയായിരുന്നു യാത്രക്കാരന്‍. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *