പത്തനംതിട്ട: ശബരിമല സ്വർണ മോഷണക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകൾ പത്തനംതിട്ട റാന്നി കോടതിയിൽ സമർപ്പിച്ചു. ശബരിമലയുടെ പരിധിയിലുള്ള കോടതിയായതിനാലാണ് നടപടി. പ്രതികൾക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകി വിളിച്ച് വരുത്തും.
ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേസിന്റെ അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ സ്ഥാപനത്തിൽ സംഘം പരിശോധന നടത്തി. സ്വർണപ്പാളി കൈമാറ്റം ചെയ്യാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ച ഹൈദരാബാദ് സ്വദേശി നാഗേഷിനെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരുന്നു.
ശബരിമലയിൽ നിന്നുള്ള സ്വർണപാളികൾ ദിവസങ്ങളോളം സൂക്ഷിച്ചത് നാഗേഷിന്റെ ഹൈദരാബാദിലെ സ്ഥാപനത്തിലായിരുന്നു. അവിടെ വെച്ചാണ് പാളിക്ക് നാലര കിലോയോളം ഭാരവ്യത്യാസം ഉണ്ടായത്. സംഭവത്തിൽ വീഴ്ച വരുത്തിയ ദേവസ്വം ഗോൾഡ് സ്മിത്തിനെ സസ്പെൻഡ് ചെയ്യാനും നീക്കമുണ്ട്.
