തദ്ദേശ-തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ഫലം കാത്ത് കേരളം. രാവിലെ എട്ട് മണി മുതൽ 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. രണ്ട് ഘട്ടങ്ങളിലായി നടന്ന പോളിങ്ങിൽ 73.68 ശതമാനം പേർ വോട്ട് ചെയ്തെന്നാണ് അന്തിമ കണക്ക്. 941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 86 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. ആദ്യം ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഫലം വരും. ഉച്ചയ്ക്ക് രണ്ട് മണിയോടെ പൂർണ ഫലം അറിയാനാകും.
ആവേശം നിറഞ്ഞ പ്രചാരണത്തിനും വോട്ടെടുപ്പിനും ശേഷം തദ്ദേശതിരഞ്ഞടുപ്പിന്റെ ഫലമറിയാനുള്ള കാത്തിരിപ്പിന്റെ മണിക്കൂറുകൾ. മാസങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആകും തിരഞ്ഞെടുപ്പ് ഫലമെന്ന വിലയിരുത്തലിൽ, രാഷ്ട്രീയ കേരളത്തിന്റെ ആകാക്ഷയേറുന്നു. വിധിയോർത്ത് നെഞ്ചിടിപ്പേറുമ്പോഴും, വിജയത്തിൽ ഒരാശങ്കയുമില്ലെന്ന് മുന്നണികൾ.
