രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ചാണ് മൊഴിയെടുത്തത്. ഇന്ത്യന്‍ എംബസി വഴിയാണ് യുവതി മൊഴി നല്‍കിയത്. ബുധനാഴ്ച എംബസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിങ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. എംബസി വഴി മൊഴി എടുത്ത ശേഷം പകര്‍പ്പ് അയച്ചു നല്‍കി പരാതിക്കാരിയുടെ ഒപ്പും രേഖപ്പെടുത്തി.

മൂന്നാം കേസില്‍ രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ 18 ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് ജാമ്യം നേടി രാഹുല്‍ പുറത്തിറങ്ങിയത്. രാഹുല്‍ തന്നെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണയാണ് രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വാദം നടന്നത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ചോദ്യം ചെയ്യലുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചിച്ചിരുന്നു.

രാഹുലിന്റെയും അതിജീവിതയുടെയും ശബ്ദ സന്ദേശം അടക്കമുള്ള തെളിവുകള്‍ കോടതി കഴിഞ്ഞദിവസം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രാഹുല്‍ തന്നോട് വിലപിടിപ്പുള്ള സമ്മാനങ്ങളും പണവും ആവശ്യപ്പെട്ടെന്ന് ഉള്‍പ്പെടെയായിരുന്നു വിദേശത്ത് ജോലി ചെയ്യുന്ന യുവതിയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *