ഭോപാൽ ; കേരളത്തിൽ വിവാഹിതയായ കുംഭമേളയിലെ ‘വൈറൽ സുന്ദരി’ മോണലിസയെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ സമീപിച്ചു. മകളെ മതംമാറ്റാനായി തട്ടിയെടുത്തതാണെന്ന് പിതാവ് ജയസിങ് ഭോസ്‌ലെ ആരോപിച്ചു.
മധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയായ മോണലിസ ഭോസ്‌ലെയും (18) യുപി ബാഗ്പത് സ്വദേശിയായ മുഹമ്മദ് ഫർമാനുമായുള്ള (25) വിവാഹം കഴിഞ്ഞദിവസമാണ് തിരുവനന്തപുരം പൂവാർ അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിൽ നടന്നത്. വിവാഹത്തിനു വീട്ടുകാർ തടസ്സം നിൽക്കുവെന്ന പരാതിയുമായി മോണലിസ തമ്പാനൂർ പൊലീസിനെ സമീപിച്ചിരുന്നു.
മോണലിസയുടെ പിതാവിനെ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും അദ്ദേഹം വിവാഹത്തിനു സമ്മതിച്ചില്ല. മകളെ കുടുക്കിയതാണെന്ന് കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ പിതാവ് പറഞ്ഞു. മോണലിസയെ മടക്കിക്കൊണ്ടുവരാൻ സഹായിക്കുമെന്ന് ഹിന്ദു ജാഗരൺ മഞ്ച് നേതാക്കൾ പറഞ്ഞു.
