തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിൽ ശിവശങ്കറിന്‍റെ ജാമ്യം കോടതി തള്ളിയ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് എം ശിവശങ്കറിന്‍റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷൻ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ വിശ്വസ്തനായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയതാണ് ഈ ഇടപാടുകളെല്ലാമെന്ന് ഹൈക്കോടതി വിധിയോടെ വ്യക്തമായെതെന്നും സതീശൻ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.

മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും എം.ശിവശങ്കറിന് വലിയ സ്വാധീനമുണ്ടെന്ന ഹൈക്കോടതി പരാമർശം അതീവ ഗൗരവമുളളതാണ്. മുഖ്യമന്തിയുടെ ഓഫീസ് ദുരുപയോഗം ചെയ്തെന്ന പ്രതിപക്ഷ വാദമാണ് ഹൈക്കോടതി ശരിവച്ചിരിക്കുന്നത്. പതിവ് നിശബ്ദതയ്ക്കപ്പുറം ഹൈക്കോടതി വിധിയോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബി ജെ പി- സി പി എം ധാരണയുടെ ഭാഗമായി പല കേസുകളിലും അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിന്‍റെ അറസ്റ്റ് വൈകുന്നത് എന്തെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി പറയേണ്ടത് അന്വേഷണ ഏജൻസിയായ ഇ ഡിയാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

എം ശിവശങ്കറിന്‍റെ ജാമ്യം തളളിക്കൊണ്ടുളള ഉത്തരവിലാണ് ശിവശങ്കർ ഏറെ സ്വാധീന ശക്തിയുളള വ്യക്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. ശിവശങ്കർ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. കേരളത്തിലെ ഭരണകക്ഷിയിൽ ശിവശങ്കറിന് ഏറെ സ്വാധീനുമുണ്ടെന്നും പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായും അടുപ്പമുണ്ടെന്നും കോടതി ഉത്തരവിലുണ്ടായിരുന്നു.

അറസ്റ്റിനും ജയിൽ വാസത്തിനും ശേഷം സർക്കാരിലെ സുപ്രധാന പദവിയിൽ ശിവശങ്കർ തിരിച്ചെത്തിയത് ഓർക്കണം. വിരമിക്കുന്നതുവരെ ശിവശങ്കർ ഈ തസ്തികയിൽ ഉണ്ടായിരുന്നു. ശിവശങ്കറിന്‍റെ കുറ്റകൃത്യത്തിലെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയായിരുന്നു ഇത്. മുൻപ് ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടപ്പോഴും ഔദ്യോഗിക ജീവിതത്തെ ഒരു തരത്തിലും അത് ബാധിച്ചില്ലെന്നത് ശിവശങ്കറിന്‍റെ സ്വാധീനമാണ് വ്യക്തമാക്കുന്നതെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *