പൊന്നാനിയിൽ കടലിൽ കപ്പൽ ബോട്ടിലിടിച്ച് രണ്ട് പേർ മരിച്ച അപകടത്തിൽ അന്വേഷണം തുടങ്ങി കോസ്റ്റൽ പൊലീസ്. ബോട്ടിൽ ഇടിച്ച കപ്പലിലെ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും. കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്ത കപ്പൽ ഇന്നലെ വൈകിട്ടോടെ ഫോർട്ട് കൊച്ചി തീരത്ത് എത്തിച്ചിരുന്നു. ഫോറൻസിക് സംഘവും ഇന്ന് കപ്പലിൽ പരിശോധന നടത്തും. വില്ലിംഗ്ടൺ ഐലൻഡിലെ Q10 ടെർമിനലിലാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. അലക്ഷ്യമായി കപ്പൽ ഓടിച്ചതിനും മരണത്തിന് ഇടയാക്കിയതിനുമാണ് കപ്പലിലെ ജീവനക്കാർക്കെതിരെ കേസ്. ലക്ഷദ്വീപിലേക്ക് ചരക്കുമായി പോകും വഴിയാണ് സാഗർ യുവരാജ് എന്ന കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടുപേർ മരിച്ചത്. കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചതിനെ തുടർന്ന് 6 തൊഴിലാളികൾ കടലിൽ പെട്ടുപോയിരുന്നു. ഇവരിൽ 4 പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതാവുകയായിരുന്നു. കാണാതായ സലാം,​ ​ഗഫൂർ എന്നിവരുടെ മൃതദേഹം പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയിരുന്നു. നേവിയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. പൊന്നാനിയിൽ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം. സാഗർ യുവരാജ് എന്ന കപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *