കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് നിർണ്ണായകമായ നിയമസഭാ കക്ഷി യോഗം ചേരും. ഹൈക്കമാൻഡ് എടുത്ത തീരുമാനം മുദ്രവച്ച കവറിൽ നിരീക്ഷകർക്ക് കൈമാറിയിട്ടുണ്ടെന്നും ഇത് യോഗത്തിൽ പ്രഖ്യാപിക്കുമെന്നുമാണ് വിവരം. എഐസിസി പ്രതിനിധി ദീപാ ദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർ യോഗത്തിൽ പങ്കെടുക്കും. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ തിരുവനന്തപുരത്ത് എത്തിയപ്പോൾ കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിൽ തുടരുകയാണ്.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് നിയമസഭാ കക്ഷി നേതാക്കൾ ഇന്ന് തന്നെ ഗവർണറെ കണ്ട് പിന്തുണക്കത്ത് കൈമാറും. ഇതിനായി കേരള കോൺഗ്രസ് ജോസഫ്, ആർഎസ്പി തുടങ്ങിയ ഘടകകക്ഷി നേതാക്കൾ തലസ്ഥാനത്തെത്തും. അതേസമയം, വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് മുസ്ലീം ലീഗ് നേതൃത്വം. സതീശനെ അനുകൂലിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ് തീരുമാനം വരുമെന്ന് കഴിഞ്ഞ ദിവസം പാണക്കാട് ചേർന്ന യോഗം വിലയിരുത്തിയിരുന്നു. പ്രഖ്യാപനത്തിന് ശേഷം പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ മുസ്ലീം ലീഗ് വീണ്ടും യോഗം ചേരുന്നുണ്ട്. വി.ഡി. സതീശനെയല്ല മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നതെങ്കിൽ ലീഗിന്റെ ഈ യോഗം രാഷ്ട്രീയമായി ഏറെ നിർണ്ണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *