അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ സന്ദര്‍ശനത്തിനെതിരെ സമ്പൂര്‍ണ്ണ കരിദിനം ആചരിക്കുന്ന ദ്വീപ് ജനതയുടെ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ലക്ഷദ്വീപ് സമരനായികയും സംവിധായികയുമായ ഐഷ സുല്‍ത്താന. വിവാദങ്ങൾക്കിടെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ദ്വീപ് സന്ദർക്കുന്നതിനെതിരെയാണ് സോഷ്യൽ മീഡിയയിലൂടെ ഐഷ പ്രതിഷേധമറിച്ചിരിക്കുന്നത്.ലക്ഷദ്വീപിലെ ജനങ്ങൾ ഫാസിസത്തെ ഇനിയും സഹിക്കില്ലെന്ന് അവർ പറഞ്ഞു ‘ലക്ഷദ്വീപിലെ ഈ ഉപരോധത്തെ ഞങ്ങള്‍ അതിജീവിക്കും. ഇനി ഞങ്ങള്‍, ലക്ഷദ്വീപിലെ ജനങ്ങള്‍ ഫാസിസത്തെ സഹിക്കില്ല. ഏകാധിപത്യ നയങ്ങള്‍ക്കെതിരെ ഞങ്ങള്‍ നിലകൊള്ളും. ഇന്ന് ലക്ഷദ്വീപ് സ്വദേശികള്‍ക്ക് ഒരു കറുത്ത ദിനമാണ്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിലെത്തിയതിനെതിരെ ഞങ്ങള്‍ പ്രതിഷേധിക്കുന്നു,’ ഐഷ ഫേസ്ബുക്കില്‍ എഴുതി.ഫാസിസം വിവേചനം കാണിക്കാന്‍ ശ്രമിക്കുന്നിടത്തോളം കാലം തന്റെ ശബ്ദം ഒരിക്കലും അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും ഐഷ സുല്‍ത്താന കൂട്ടിച്ചേര്‍ത്തു
അഗത്തി ദ്വീപിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ ഒരാഴ്ച്ച അവിടെ തങ്ങി, ദ്വീപില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ പരിഷ്‌കാരങ്ങള്‍ വിലയിരുത്തുന്നതായിരിക്കും. ദ്വീപിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ജുണ്‍ 20ന് പ്രഫുല്‍ പട്ടേല്‍ മടങ്ങും. ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിലയിരുത്തുന്നതിനാണ് അഡ്മിനിസ്ട്രേറ്റര്‍ ദ്വീപിലെത്തുന്നത്. അതിനിടെ ജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധങ്ങളും മറ്റും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കരിദിനത്തിന്റെ ഭാഗമായി വീടുകളില്‍ കറുത്ത കൊടികള്‍ കെട്ടിയിട്ടുണ്ട്. കറുത്ത വസ്ത്രവും മാസ്‌കും ബാഡ്ജും ധരിച്ച്, പ്ലക്കാര്‍ഡുകളേന്തിയാണ് ആളുകള്‍ വീടുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത്. ഗോ പട്ടേല്‍ ഗോ മുദ്രാവാക്യങ്ങളും ആളുകള്‍ വിളിക്കുന്നുണ്ട്.
ഇന്ന് രാത്രി കൃത്യം 9 മണിക്ക് ലക്ഷദ്വീപിലെ എല്ലാ വീടുകളിലും വിളക്കണച്ച് മെഴുകുതിരി കത്തിച്ച് പ്ലേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേല്‍ ഗോ’ എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
