കോട്ടയം ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ല. ക്ഷേത്രത്തില്‍ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ അന്വേഷണം ആരംഭിച്ചു. വിഗ്രഹത്തില്‍ സ്ഥിരമായി ചാര്‍ത്തിയിരുന്ന സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാല കാണാതായത് കണ്ടെത്തിയത്.
വലിയ രുദ്രാക്ഷമണികളില്‍ സ്വര്‍ണംകെട്ടിയ രണ്ട് മടക്കുകളുള്ള മാലയാണ് കാണാതായിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണ കമ്മിഷണര്‍ എസ്. അജിത്കുമാര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ദേവസ്വം വിജിലൻസിനും പരാതി ലഭിച്ചിരുന്നതായി വിജിലൻസ് എസ്പി പി. ബിജോയ് പറഞ്ഞു. അടുത്ത ദിവസം ക്ഷേത്രത്തിൽ എത്തി തെളിവുകൾ ശേഖരിക്കുമെന്ന് കമ്മിഷണർ എസ്. അജിത് കുമാർ പറഞ്ഞു. മാല നഷ്ടപ്പെട്ടതു സംബന്ധിച്ച് റിപ്പോർട്ട് തേടിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു.
ക്ഷേത്രത്തിലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജറായിരുന്നു മാല വഴിപാടായി നല്‍കിയിരുന്നത്. കഴിഞ്ഞ മാസമാണ് ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി പത്മനാഭന്‍ സന്തോഷ് ചുമതലയേറ്റത്.തുടര്‍ന്ന് ദേവസ്വം അസിസ്റ്റന്‍റ് കമ്മിഷണറടക്കമുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവാഭരണങ്ങളുടെയും പൂജാസാമഗ്രികളുടെയും കണക്കെടുക്കുകയായിരുന്നു.
ഈ പരിശോധനയിലാണ് സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാല കാണാതായ വിവരം അറിഞ്ഞത്. അതേസമയം കണക്കില്‍ പെടാത്ത ഒരു മാല കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
