കോഴിക്കോട്: എലത്തൂരില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങേരി തടമ്പാട്ടുതാഴം സ്വദേശി വൈശാഖനെ(35)യാണ്  വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു യുവതിയെ കൊലപ്പെടുത്തിയ സംഭവം. ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം യുവതിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. വൈശാഖന്‍റെ ഐഡിയൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ വെച്ചാണ് കൊലപാതകം നടത്തിയത്. ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ പ്രതി ശ്രമിച്ചു.

ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിനുള്ള കേസായിരുന്നു പൊലീസ് ചുമത്തിയത്. എന്നാല്‍ എലത്തൂര്‍ സിഐയുടെ ചില സംശയങ്ങളാണ് കൊലപാതകം തെളിയാന്‍ സഹായിച്ചത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കണമെന്നായിരുന്നു വൈശാഖന്റെ പദ്ധതി. എന്നാല്‍ പൊലീസിനെ സംഭവം വിളിച്ച് അറിയിച്ചതിന് പിന്നാലെ ഇന്‍ഡസ്ട്രി സീല്‍ ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു.

മരണത്തിലേക്ക് നീങ്ങുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ഉറക്ക ഗുളിക നല്‍കിയതിന് ശേഷം ക്രൂരമായി മര്‍ദിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.  അന്വേഷണത്തിനിടെ താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന യുവതിയുടെ അവസാന സന്ദേശവും പൊലീസിന് ലഭിച്ചിരുന്നു. ആത്മഹത്യ ചെയ്യില്ലെന്നും കൊല്ലപ്പെട്ടാല്‍ അതിന് കാരണം വൈശാഖന്‍ ആയിരിക്കുമെന്നുമാണ് സൈക്കോളജിസ്റ്റിന് അയച്ച സന്ദേശത്തില്‍ യുവതി പറഞ്ഞത്. മരിക്കുന്ന ദിവസം രാവിലെയായിരുന്നു ഈ സന്ദേശം യുവതി സൈക്കോളജിസ്റ്റിന് അയച്ചത്. 16 വയസ് മുതല്‍ താന്‍ പീഡനത്തിന് ഇരയായിരുന്നുവെന്നും യുവതി സന്ദേശത്തില്‍ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് വൈശാഖനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി ജാമ്യത്തിലായിരുന്നു വൈശാഖൻ.

Leave a Reply

Your email address will not be published. Required fields are marked *