ന്യൂ ഡൽഹി: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ ആശ്രിത നിയമനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ദുരന്തത്തില്‍ ഇരയായവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചു.
സർക്കാരിന്ർറെ നയപരമായ തീരുമാന പ്രകാരം നിയമനം നൽകുന്നതിൽ, ഹൈക്കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചു. നിയമനത്തെ എതിർത്ത അഭിഭാഷകനോട് കോടതിയിൽ രാഷ്ട്രീയം കൊണ്ടുവരരുതെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.
ദുരന്തത്തിന് ഇരയായവർക്ക്, മാനദണ്ഡങ്ങളില്ലാതെ സർക്കാർ ജോലി നൽകുന്നത് ആര്‍ട്ടിക്കിള്‍ 14, 16 എന്നിവയുടെ ലംഘനമാണെന്നാണ് നിരീക്ഷിച്ചായിരുന്നു മദ്രാസ് ഹൈക്കോടതി ആശ്രിത നിയമന ഉത്തരവ് റദ്ദാക്കിയത്. ജസ്റ്റിസുമാരായ സി.വി. കാര്‍ത്തികേയന്‍, ആര്‍. ശക്തിവേല്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് നിയമന ഉത്തരവ് റദ്ദാക്കിയത്.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ആശ്രിത നിയമനത്തിനായി നിരവധിപ്പേര്‍ കാത്തിരിക്കുന്നുണ്ട്. നിയമനത്തിനായുള്ള വെയ്റ്റിങ് ലിസ്റ്റ് ഉള്ളപ്പോള്‍, അവരെ അവഗണിച്ച് ഈ കേസില്‍ മാത്രം നിയമനം നല്‍കുന്നത് അനുചിതമാണെന്നും കോടതി വിലയിരുത്തിയിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 162 പ്രകാരം, ഭരണപരമായ അധികാരം ഉപയോഗിച്ചാണ് നിയമന ഉത്തരവുകളെന്ന സര്‍ക്കാര്‍ വാദത്തെയും കോടതി തള്ളി. ഭരണഘടനാപരായ പരിധിക്കുള്ളിലായിരിക്കണം എക്സിക്യൂട്ടീവ് അധികാരങ്ങള്‍ വിനിയോഗിക്കേണ്ടത്. നിയന്ത്രങ്ങളില്ലാത്ത എക്സിക്യൂട്ടീവ് നടപടികള്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഈ കേസില്‍ ആശ്രിത നിയമനം അനുവദിച്ചാല്‍, ഇത്തരത്തില്‍ നിയമനം ആവശ്യപ്പെടുന്ന മറ്റുള്ളവര്‍ക്കു കൂടി അത് വഴി തുറക്കലാകും. പടക്ക നിർമാണ ശാലകളിലെ അപകടം, വാഹന അപകടങ്ങൾ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം. മധുരയില്‍ നിന്നുള്ള അഭിഭാഷകനായ തീരന്‍ തിരുമുരുഗന്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലായിരുന്നു കോടതി നടപടി. ഇതിനെ ചോദ്യം ചെയ്താണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
2025 സെപ്റ്റംബർ 27-ന് കരൂരിലെ വേലുസാമിപുരത്ത് ടിവികെ പൊതുയോഗത്തിൽ വിജയ് പ്രസംഗിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. ഇവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി എന്നതായിരുന്നു മന്ത്രിസഭാ തീരുമാനം. ഇതനുസരിച്ച് ജൂലൈ 10ന് 31 പേര്‍ക്ക് സര്‍ക്കാര്‍ നിയമന ഉത്തരവുകള്‍ കൈമാറുകയായിരുന്നു.
