നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരായ പ്രതികള്‍ കുറ്റപത്രം വായിച്ച് കേട്ട ശേഷം ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. ഇപി ജയരാജൻ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇ പി ജയരാജൻ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കുറ്റപത്രം വായിച്ചു കേള്‍ക്കട്ടെ എന്നായിരുന്നു കോടതിയില്‍ ഹാജരാകാനെത്തിയ വി ശിവന്‍കുട്ടി പ്രതികരിച്ചത്. ശരിയായ കുറ്റപത്രമാണോ രാഷ്ട്രീയ പകപോക്കലാണോ എന്ന് അറിയണം. കുറ്റപത്രം ഏകപക്ഷീയമാണെങ്കില്‍ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
