അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസിന് മുന്നിൽ ഹാജരായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിൽ മൊഴി നൽകാനാണ് കെ.സുധാകരൻ എത്തിയത്. 2021ൽ നൽകിയ പരാതിയിൽ കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലാണ് അന്വേഷണം നടത്തുന്നത്.
കെ. കരുണാകരൻ ചാരിറ്റബ്ൾ ട്രസ്റ്റ് രൂപവത്കരിച്ച് കണ്ണൂരിലെ ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ തീരുമാനിക്കുകയും ഇതിന് കെ. സുധാകരൻ കോടിക്കണക്കിന് രൂപ വിവിധ ആളുകളിൽനിന്ന് പിരിച്ച് സ്കൂൾ ഏറ്റെടുത്തില്ലെന്നും തുക ബന്ധപ്പെട്ടവർക്ക് തിരിച്ചുനൽകിയില്ലെന്നുമായിരുന്നു പരാതി.
ഈ ഇനത്തിലൂടെ കോടികളുടെ അനധികൃത സമ്പാദ്യം സുധാകരൻ ഉണ്ടാക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന നിലക്കാണ് പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തുന്നത്.
