തിരുവനന്തപുരം വിമാനത്താവളം അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഏറ്റെടുത്തു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും വിമാനത്താവളം ഏറ്റെടുത്തുകൊണ്ടുള്ള കരാര്‍ ഒപ്പുവെച്ചു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പിന് വേണ്ടി ജി.മധുസൂധന റാവു കരാര്‍ രേഖകള്‍ ഏറ്റുവാങ്ങി. 50 വര്‍ഷത്തേക്കാണ് കരാര്‍.വിമാനത്താവളം ഏറ്റെടുക്കലിനെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതിയിൽ പരിഗണിക്കാനിരിക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്.
വിമാനത്താവളത്തിന്റെ പേര് മാറ്റിയിട്ടില്ല. ദൈവത്തിന്റെ നാട്ടിലേക്ക് നിങ്ങളെ വരവേല്‍ക്കുന്നുവെന്നായിരുന്നു കൈമാറ്റത്തിന് പിന്നാലെ അദാനി ഗ്രൂപ്പ് ട്വിറ്ററില്‍ കുറിച്ചത്.

കൈമാറ്റം പൂര്‍ത്തിയായെങ്കിലും മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ക്ക് അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം. വിമാനത്താവളത്തില്‍ മുന്നൂറോളം ജീവനക്കാരാണുള്ളത്, ഇതില്‍ ഒരു വിഭാഗം ജീവനക്കാര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും.

2019 ലാണ് തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പിന് എയര്‍പോര്‍ട്ട് അതോറിറ്റി ടെന്‍ഡര്‍ വിളിച്ചത്. തിരുവനന്തപുരത്തിനായി സംസ്ഥാന സര്‍ക്കാരും ലേലത്തില്‍ പങ്കെടുത്തിരുനന്നു. നടത്തിപ്പ് അവകാശം മാത്രമാണ് അദാനി ഗ്രൂപ്പുനുള്ളത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍, കസ്റ്റംസ്, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിയന്ത്രണത്തില്‍ തുടരുന്ന നിലയിലാണ് കരാര്‍.

Leave a Reply

Your email address will not be published. Required fields are marked *