കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ സിപിഐഎം നേതാവ് സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. മുഖ്യസാക്ഷി അടക്കം മുഴുവന്‍ സാക്ഷികളും കൂറുമാറിയ സാഹചര്യത്തിലാണ് നടപടി.
കേസില്‍ ഒന്നാം പ്രതിയായിരുന്നു സക്കീര്‍ ഹുസൈന്‍, രണ്ടാം പ്രതി കറുകപ്പള്ളി സിദ്ദിഖ്, മൂന്നാം പ്രതി തമ്മനം ഫൈസല്‍, നാലാം പ്രതി തോമസ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി രാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വെണ്ണല സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെന്നായിരുന്നു കേസ്. അന്ന് സിപിഐഎം കളമശേരി ഏരിയ മുന്‍ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി ലഭിച്ചിരുന്നു. ബിസിനസ് തര്‍ക്കത്തില്‍ ഇടപെട്ട സക്കീര്‍ ഹുസൈന് വേണ്ടി കറുകപ്പള്ളി സിദ്ധിഖ് എന്ന ഗുണ്ടാ നേതാവും സംഘവും പാലാരിവട്ടത്ത് നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് വ്യവസായി പരാതിപ്പെട്ടത്.പരാതിക്കാരനായ ജൂബി പോൾ അടക്കമുള്ള മുഴുവൻ സാക്ഷികളും കൂറുമാറിയിരുന്നു. കേസിന് ആവശ്യമായ യാതൊരു തെളിവും ഹാജരാക്കാൻ പൊലീസിനായില്ലെന്നാണ് കോടതി വിലയിരുത്തൽ.
