പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ സി.പി.എം നിയമസഭാ കക്ഷിയോഗത്തിൽ എം.എൽ.എമാരുടെ കൂട്ട വിമർശനം.എംഎൽഎമാരുടെ ശുപാർശയുമായി കരാറുകാർ മന്ത്രിയുടെ മുന്നിലേക്ക് വരരുത് എന്ന നിയമസഭയിലെ പരാമർശത്തിന്റെ പേരിലായിരുന്നു മന്ത്രിക്കെതിരെ സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ വ്യാപക വിമർശനമുയർന്നത്. കഴിഞ്ഞ ഏഴിനാണ് നിയമസഭയിൽ മന്ത്രി ഈ പരാമർശം നടത്തിയത്.
പരാമർശനം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വിവിദങ്ങളായി പ്രശ്നങ്ങൾ പരിഹരിക്കാൻ എം.എൽ.എമാർക്ക് കരാറുകാർ ഉൾപ്പടെയുള്ളവരെ ബന്ധപ്പെടേണ്ടി വരുമെന്നും ചിലപ്പോൾ അവരുമായി മന്ത്രിയെ കാണേണ്ടി വരുമെന്നും എം.എൽ.എമാർ പറഞ്ഞു. എതിർപ്പ് ശക്തമായതോടെ പരാമർശം തെറ്റായിപ്പോയെന്ന് മന്ത്രിക്ക് വിശദീകരിക്കേണ്ടിവന്നു.
കരാറുകാരെ കൂട്ടി, അല്ലെങ്കിൽ കരാറുകാർ എംഎൽഎമാരുടെ ശുപാർശയിൽ മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാൻ പാടില്ല. അങ്ങനെ വന്നാൽ അത് ഭാവിയിൽ പല രീതിയിലേക്കും ദോഷത്തിന് കാരണമാകും എന്നായിരുന്നു കഴിഞ്ഞ 7ാം തീയതി നിയമസഭയിലെ ചോദ്യോത്തരവേളയിൽ വെച്ച് മന്ത്രി പറഞ്ഞത്.
നിയമസഭാ കക്ഷിയോഗത്തിൽ തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറാണ് വിമർശനത്തിന് തുടക്കമിട്ടത്. തുടർന്ന് കടകംപള്ളി സുരേന്ദ്രനും കെ.വി സുമേഷും വിമർശനം ഏറ്റെടുത്തു. വിമർശനം കടുത്തതോടെ നിയമസഭാ കക്ഷി സെക്രട്ടറി കൂടിയായ മുൻ മന്ത്രി ടി.പി.രാമകൃഷ്ണൻ റിയാസിനെ സംരക്ഷിച്ച് രംഗത്തെത്തുകകായിരുന്നു. ഇതോടെ തെറ്റായ ഉദ്ദേശത്തിലല്ല പരാമർശമെന്ന് വിശദീകരിച്ച മുഹമ്മദ് റിയാസ് പിഴവ് സംഭവിച്ചതിൽ പരോക്ഷമായി ഖേദപ്രകടനവും നടത്തി.
