തിരുവനന്തപുരം: കുടുംബാംഗങ്ങൾക്കൊപ്പമുള്ള വിദേശയാത്ര സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ മന്ത്രി വി ശിവൻകുട്ടി. സ്വന്തം ഭാര്യമാരെ തന്നെയാണ് കൊണ്ടുപോയതെന്നും വേറെയാരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു. കുടുംബാംഗങ്ങളുമായി യാത്ര പോകുന്നതിൽ തെറ്റില്ല. കുടുംബാംഗങ്ങളുടെ യാത്രാ ചിലവ് വഹിച്ചത് സർക്കാർ അല്ലെന്നും മന്ത്രി വ്യക്തമാക്കി.മന്ത്രിമാർ തിരിച്ച് വരുന്നതിന് മുമ്പ് ധൂർത്താണെന്ന് പറയുന്നത് ശരിയല്ല. വിദേശയാത്ര കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങൾ ഭാവയിൽ കാണാം. നേട്ടങ്ങൾ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പറഞ്ഞതിന്റെ പൂർണ്ണ രൂപം:

”കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നതിൽ ഒരു തെറ്റുമില്ല. മന്ത്രിമാരായതിനാൽ അവരുടെ കുടുംബാംഗങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പാടില്ല എന്നാണോ. അവർ സ്വന്തം കാശ് മുടക്കി പോയതാണ്. സ്വന്തം ഭാര്യമാരെ തന്നെയാണ് കൊണ്ടുപോയത്. വേറെയാരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ല. മുഖ്യമന്ത്രി തിരിച്ചെത്തിയാൽ വിദേശ യാത്ര സംബന്ധിച്ച് വിശദീകരിക്കും. മന്ത്രിമാർ തിരിച്ചു വന്നില്ലല്ലോ, അതിനു മുമ്പേ ധൂർത്താണെന്ന് പറയുന്നത് മുൻകൂട്ടി പറയലല്ലേ. പോയി തിരിച്ച് വന്നാൽ ഉടൻ നേട്ടങ്ങൾ ഉണ്ടാവുമോ? ഭാവിയിൽ വിദേശയാത്ര കൊണ്ട് എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാവുമെന്ന് നമ്മുക്ക് നോക്കാം. ഒരു രാജ്യത്ത് സന്ദർശിച്ച് , അവിടെ നിന്ന് ലഭിച്ച അനുഭവങ്ങളുടെയും ധാരണയുടെയും അടിസ്ഥാനത്തിൽ സംസ്ഥാന ഉണ്ടാകുന്ന നേട്ടങ്ങൾ ബോധ്യപ്പെടണമെങ്കിൽ സമയമെടുക്കും. നേട്ടങ്ങൾ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല.”

Leave a Reply

Your email address will not be published. Required fields are marked *