വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ നിന്ന് ആരെയും മാറ്റി നിർത്തിയിട്ടില്ലെന്നും ആരെയെങ്കിലും വിട്ടുപോയെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. മത്സ്യ തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചു. ഇന്ത്യയുടെ തന്നെ പുരോഗതിയുടെ പദ്ധതി ഏറ്റവും പ്രയോജനം ലഭിക്കുക മത്സ്യത്തൊഴിലാളികൾക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ലത്തീൻ സഭ ഉന്നയിച്ച എട്ട് കാര്യങ്ങളിൽ ഏഴും അംഗീകരിച്ചു. പദ്ധതി നിർത്തിവെക്കണമെന്നത് സർക്കാർ അംഗീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സർക്കാരിനിത് ഏതെങ്കിലും തരത്തിലുള്ള ഈഗോയുടെ പ്രശ്നം അല്ല. പ്രശ്നം ഉണ്ടെങ്കിൽ ഏത് ഘട്ടത്തിലും ആരുമായും ചർച്ചക്ക് തയ്യാറാണ്. കേരളത്തിലെ ജനങ്ങൾ ഏറെക്കാലം മനസിൽ താലോലിച്ച സ്വപ്നം നാളെ വിഴിഞ്ഞത്ത് സാക്ഷാത്കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.അതേസമയം, വിഴിഞ്ഞത്തെ സ്വീകരണ ആഘോഷത്തിൽ ലത്തീൻ സഭ പങ്കെടുക്കില്ലെന്ന് ഫാ യുജീൻ പെരേര. സ്വീകരണ ചടങ്ങിൽ പങ്കെടുക്കുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ആർക്കും വിലക്കില്ല. സഹകരിക്കാനുള്ള തീരുമാനത്തിൽ വിഴിഞ്ഞം ഇടവക ആത്മപരിശോധന നടത്തും.
