കോഴിക്കോട്: കോൺ​ഗ്രസിന്റെ പലസ്തീൻ ഐക്യദാർഡ്യ റാലിക്ക് കോഴിക്കോട് ബീച്ചിൽ വേദി അനുവദിക്കാത്തതിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. പലസ്തീൻ ഐക്യദാർഡ്യ റാലിക്ക് അനുമതി നിഷേധിച്ചതിന്റെ പേരിലുളള ആരോപണങ്ങൾ പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ ജാള്യത മറയ്ക്കാനെന്ന് മന്ത്രി ‌ കോഴിക്കോട്ട് പറഞ്ഞു . കോൺഗ്രസിന്റെ ഇരട്ടത്താപ്പ് മറയ്ക്കാനാണ് ആരോപണങ്ങളിലൂടെ ശ്രമിക്കുന്നത് .കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തെ നിശ്ചയിച്ചതാണ്, 25 ദിവസം മുൻപ് അവിടെ ബുക്ക് ചെയ്തിരുന്നു . ഒരു പരിപാടിക്ക് രണ്ടുദിവസം മുൻപല്ല വേദി തീരുമാനിക്കേണ്ടത്, കോൺഗ്രസിന് വേണമെങ്കിൽ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോ എന്നും റിയാസ് കൂട്ടിച്ചേർത്തു. സർക്കാർ പരിപാടി കുളമാക്കാനാണ് കോൺഗ്രസ് ശ്രമമെന്നും കോഴിക്കോട്ട് അദ്ദേഹം പറഞ്ഞു. അതേ സമയം കോൺ​ഗ്രസിന്റെ പലസ്തീൻ ഐക്യദാർഡ്യ റാലിക്ക് വേദി അനുവദിക്കാത്തതിൽ ജില്ലാ കളക്ടറും വിശദീകരണം നൽകി . നവ കേരള സദസ്സ് നിശ്ചയിച്ച വേദിയിൽ റാലി നടത്തരുത് എന്നാണ് കോൺ​ഗ്രസിന് നൽകിയ നിർദ്ദേശം എന്ന് കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. നവ കേരള സദസിന്റെ മുന്നൊരുക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് പലസ്തീൻ റാലിക്ക് ബീച്ചിലെ വേദിയ്ക്ക് അനുമതി നൽകാതിരുന്നത് . സ്റ്റേജ് ഒരുക്കാനും മറ്റും ആവശ്യമായ സ്ഥലത്ത് പരിപാടി നടത്തരുതെന്ന് മാത്രമാണ് പറഞ്ഞത് , ബീച്ചിൽ മറ്റൊരിടത്ത് നടത്താൻ തടസമില്ലെന്നും കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *