ശനിയാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്തുണയുമായി അധ്യാപക സംഘടനകൾ. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് മാർച്ച് 31 വരെ ക്ലാസ്സുകളുണ്ടാകും. വാർഷിക പരീക്ഷ ഏപ്രിലിൽ നടക്കും. അവലോകന യോഗം ജില്ലാ കളക്ടർമാർ ഈ മാസം 21 ന് മുൻപ് വിളിക്കും. വിമർശനങ്ങളെ അസഹിഷ്‌ണുതയോടെ കാണാനില്ലെന്ന് അധ്യാപകസംഘടനയുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖക്കെതിരെ വിമർശനവുമായി അധ്യാപക സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു. മാർഗ്ഗരേഖ പുറത്തിറക്കിയത് ശരിയായില്ലെന്ന് കോൺഗ്രസ് – സിപിഐ അനുകൂല അധ്യാപക സംഘടനകൾ പറഞ്ഞു.
പക്ഷെ ഇന്ന് ചേർന്ന യോഗത്തിൽ ശനിയാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള സർക്കാർ തീരുമാനത്തിന് അധ്യാപക സംഘടനകൾ പിന്തുണ നൽകുകയായിരുന്നു. അതേസമയം, നയപരമായ തീരുമാനങ്ങൾ സർക്കാർ ഏകപക്ഷീയമായി എടുക്കുകയാണെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയു പ്രതികരിച്ചു.
സാങ്കേതികമായി സ്കൂളിൽ എത്താൻ ബുദ്ധിമുട്ടുള്ളവർ ഒഴികെ വിദ്യാർഥികൾ എല്ലാം സ്‌കൂളുകളിൽ എത്തിച്ചേരണമെന്നാണ് വകുപ്പുതല നിർദ്ദേശം. ഹാജർ നില പരിശോധിച്ച്, ക്ലാസിൽ എത്താത്തവരെ സ്കൂളിലേക്ക് കൊണ്ടുവരാൻ അധികാരികൾ അധ്യാപകർക്ക് പ്രത്യേക ചുമതല നൽകി. സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാണ്. കേന്ദ്രീയ വിദ്യാലയങ്ങൾ അടക്കം എല്ലാ വിദ്യാലയങ്ങൾക്കും സർക്കാരിന്റെ ഈ തീരുമാനം ബാധകമാണ്.
