പള്ളികള്‍ക്ക് വിവാദ നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മയ്യില്‍ എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടി. അതുമായി ബന്ധപ്പെട്ട് മയ്യില്‍ എസ്എച്ച്.ഒയെ ചുമതലയില്‍ നിന്ന് ഡി ജി പി മാറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അത്തരത്തിലൊരു സര്‍ക്കുലര്‍ അനവസരത്തിലുള്ളതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധമാണെന്നുമാണ് ഓഫീസ് അറിയിക്കുന്നത്. നോട്ടീസ് നല്‍കിയ എസ്എച്ച്ഒയിലെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം:

കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ നല്‍കിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. മയ്യില്‍ എസ്എച്ച്ഒ സര്‍ക്കാര്‍ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്‍കിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് ഡിജിപി മാറ്റിയിട്ടുണ്ട്.

രാജ്യത്ത് വലിയതോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ വിശ്വാസികളും മതസ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.

ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയില്‍പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാര്‍ദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തില്‍ സഹകരിണമെന്നഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *