മലപ്പുറം: മസ്കറ്റില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മസ്കറ്റില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പൊന്നാനി സ്വദേശി അബ്ദുസലാം (36) ആണ് പോലീസ് പിടിയിലായത്. 1656 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ പാക് ചെയ്ത് 4 കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചും അടിവസ്ത്രത്തില്‍ സ്വർണ്ണം തേച്ച് പിടിപ്പിച്ചും കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടിക്കടുത്ത് വില വരുമെന്നാണ് റിപ്പോർട്ട്.
ഇന്ന് പുലര്‍ച്ചെ 9 മണിക്ക് മസ്കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് (IX 338) വിമാനത്തിലാണ് ഇയാള്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 10 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ സലാമിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐ പിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത ശേഷം തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും തന്‍റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ശരീരവും വസ്ത്രവും പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിന് ഭാരക്കൂടുതലുള്ളതായി കാണപ്പെട്ടത്. തൂക്കി നോക്കിയതില്‍ 400 ഗ്രാമിലേറെ ഭാരമുണ്ടായിരുന്നു ശേഷം അടിവസ്ത്രം കീറി പരിശോധിച്ചപ്പോള്‍ ഉള്‍ഭാഗത്ത് സ്വര്‍ണ്ണമിശ്രിതത്തിന്‍റെ ഒരു ലയര്‍ കാണാന്‍ സാധിച്ചു.
ശേഷം ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോള്‍ വയറിനകത്ത് 4 കാപ്സ്യൂളുകള്‍ കൂടി കാണപ്പെട്ടു. 1257 ഗ്രാ ഭാരമുണ്ടായിരുന്നു 4 കാപ്സ്യൂളുകള്‍ക്ക്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 21-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.
