പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വിവിധ മത, രാഷ്ട്രീയ നേതാക്കളുൾക്കൊള്ളുന്ന സർവ്വകക്ഷി യോഗം വിളിക്കണമെന്ന് കോഴിക്കോട്
പാളയം ജുമാ മസ്ജിദ് മുഖ്യ ഇമാം ഡോ.ഹുസൈൻ മടവൂർ മുഖ്യമന്ത്രിക്കയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടു.
ലഹരിമരുന്ന് നൽകിയും പ്രണയം നടിച്ചും മുസ്ലിം യുവാക്കൾ ഇതര മതങ്ങളിലെ പെൺകുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റുന്നുവെന്ന ബിഷപ്പിന്റെ പ്രസ്താവന കേരളത്തിലെ മുഴുവൻ മനുഷ്യരെ മൊത്തത്തിലും മുസ്ലിംകളെ പ്രത്യേകിച്ചും വേദനിപ്പിക്കുകയുണ്ടായി. യാതൊരു തെളിവുമില്ലാതെയാണ് ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് തുടങ്ങിയ പദങ്ങൾ അദ്ദേഹം മുസ്ലിംകളുടെ മേൽ ചാർത്തിയത്. വസ്തുതാവിരുദ്ധമായ ഇത്തരം പ്രയോഗങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടാവാൻ പാടില്ലായിരുന്നു.
പ്രശ്നം കൂടുതൽ വഷളാവാതിരിക്കാൻ മുസ്ലിം ക്രൈസ്തവ നേതൃത്വം ജാഗ്രത പുലർത്തിയേ മതിയാവൂ. നമ്മുടെ നാട് മാതൃകാപരമായ നിലയിൽ മത സൗഹാർദ്ദം നിലനിൽക്കുന്ന പ്രദേശമാണ്. വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയും വിദ്വേഷവും ഉണ്ടായിക്കൂട. എല്ലാവരും പരസ്പര സേനഹവും ബഹുമാനവും കാത്ത് സൂക്ഷിക്കണം.
മുഖ്യമന്ത്രി എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവരെ വിളിച്ച് ചേർത്തി ചർച്ചകൾ നടത്തി സാമുദായിക സൗഹാർദ്ദം നിലനിർത്താൻ വേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
