കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില നൽകി സി പി ഐ എമ്മും ബി ജെ പിയും. ടി പി ആർ 36 കടന്ന തിരുവനന്തപുരത്ത് സി പി ഐ എം ജില്ലാ സമ്മേളനം നടത്തിയത് അടച്ചിട്ട ഹാളിൽ .കൂടാതെ ടി പി ആർ 27 കടന്ന തൃശൂരിൽ സി പി ഐഎമ്മിന്റെ മെഗാ തിരുവാതിരയും ആളെ കൂട്ടിയുള്ള ബിജെ പിയുടെ പ്രതിഷേധ പ്രകടനവും നടന്നു. തൃശൂർ തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരയിൽ 80 ഓളം പേർ പങ്കെടുത്തു. എന്നാൽ ആൾക്കൂട്ട പരിപാടികൾ കോൺഗ്രസ് ഉപേക്ഷിച്ചു.
തിരുവനന്തപുരത്ത് സിപിഐഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന തിരുവാതിര വിവാദമായതിന്
ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും തിരുവാതിര സംഘടിപ്പിക്കുന്നത് വലിയ വിമർശനങ്ങൾക്കാകും വഴിയൊരുക്കുക.
ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് ജനുവരി 13നാണ് സിപിഐഎം തിരുവനന്തപുരത്ത് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. 550 പേരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു തിരുവാതിര. സംഭവം വിവാദമായതിന് പിന്നാലെ മെഗാ തിരുവാതിരയിൽ പങ്കെടുത്തവർക്കെതിരെ പാറശാല പൊലീസ് കേസെടുത്തിരുന്നു.
