ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. നിലവില്‍ തിരുവനന്തപുരത്തെ എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ഇന്നലെയാണ് കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷമായിരിക്കും അദ്ദേഹത്തെ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മാറ്റാന്‍ കഴിയാത്ത വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ എസ്.പി. മെഡിഫോര്‍ട്ട് ആശുപത്രിയില്‍ തന്നെ ചികിത്സ തുടരാന്‍ അനുവദിക്കാനാണ് സാധ്യത.

അതേസമയം, രണ്ടാമത്തെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിക്കും. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ആടിയ നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലും രേഖകള്‍ പരിശോധിക്കലുമാണ് വിജിലന്‍സ് ലക്ഷ്യമിടുന്നത്. എസ്പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിനുള്ള ചുമതല. പ്രാഥമിക പരിശോധനയില്‍ 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലന്‍സ് അറിയിച്ചു.13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വകയില്‍ 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *