തൃശൂർ: സിപിഐ വിട്ട സി.സി.മുകുന്ദൻ എംഎൽഎ ബിജെപിയിലേക്ക്. കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ബിജെപിയിൽ ചേരുന്നത്. മുകുന്ദൻ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലെത്തി അംഗത്വമെടുത്തു. നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കും. സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മുകുന്ദനെ സിപിഐ പുറത്താക്കിയിരുന്നു.

സിപിഐ സംസ്ഥാന നേതൃത്വമാണ് നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. നാട്ടികയിൽ ഗീതാ ഗോപിയാണു സ്ഥാനാർഥിയെന്നു സിപിഐ പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഐ ഇതു പേയ്മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം മുകുന്ദൻ ഉന്നയിച്ചിരുന്നു. പ്രദേശിക തലത്തിൽ മുകുന്ദനോട് എതിർപ്പുണ്ടായിരുന്നു. സിറ്റിങ് എംഎൽഎ സി.സി.മുകുന്ദനെ വീണ്ടും പരിഗണിക്കുന്നതിലെ എതിർപ്പ് നാട്ടിക, ചേർപ്പ് കമ്മിറ്റികൾ ഉന്നയിക്കുകയും തൃശൂർ ജില്ലാഘടകം അതിനോടു യോജിക്കുകയും ചെയ്തിരുന്നു. ഒരുതവണ മാത്രമാണ് അദ്ദേഹത്തിന് അവസരം നൽകിയത് എന്ന മറുവാദവും ഉണ്ടായി.

തുടർന്ന് തൃശൂരിൽ നിന്നുള്ള സംസ്ഥാന നിർവാഹകസമിതി അംഗങ്ങൾ പ്രത്യേകമായി കൂടിയാലോചിച്ചാണ് മുകുന്ദനെ ഒഴിവാക്കി ഗീതാ ഗോപിയെ ഉറപ്പിച്ചത്. പ്രാദേശിക നേതൃത്വവുമായി അകൽച്ചയിലാണെന്നും കമ്മിറ്റികളിൽ പങ്കെടുക്കാറില്ലെന്നുമുള്ള പരാതിയാണ് മുകുന്ദനെതിരെ താഴെനിന്ന് ഉയർന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28,431 വോട്ടിനാണ് സി.സി.മുകുന്ദൻ കോൺഗ്രസിലെ സുനിൽ ലാലൂരിനെ തോൽപിച്ചത്. ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 33,716 വോട്ടാണ്. സിപിഐ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിഞ്ഞാൽ വിജയിക്കാൻ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *